ലക്നോവിലെ കോച്ചിംഗ് സെന്ററിൽ തീപിടിത്തം; 14 പേർക്ക് ദാരുണാന്ത്യം
ലക്നോ: അലിഗഞ്ചിലെ കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 14 പേർക്ക് ദാരുണാന്ത്യം. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലുണ്ടായ തീപിടിത്തം അതിവേഗം താഴേക്ക് പടരുകയായിരുന്നുവെന്നാണ് വിവരം. കെട്ടിടത്തിനുള്ളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചനയുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിൽ ഒരു ക്ലിനിക്കും പെറ്റ് ഷോപ്പും ഉണ്ടായിരുന്നു. കെട്ടിടത്തിൽ നിന്ന് വൻതോതിൽ പുക ഉയരുന്നതുകണ്ട് നാട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. പോലീസും ഫയർഫോഴ്സും ചേർന്ന് കെട്ടിടത്തിനുള്ളിൽ വിശദമായ തെരച്ചിൽ നടത്തിവരികയാണ്. സംഭവസ്ഥലം സന്ദർശിച്ച ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ നടുക്കം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പു ചെയ്യുകയാണ്.
Leave A Comment