കാഴ്ചക്കപ്പുറം

കാൽ മുറിക്കൽ ശസ്ത്രക്രിയ വരെ ചെയ്യുന്ന ഉറുമ്പുകൾ; നൻപനെ സഹായിക്കും 'ഉറുമ്പ് ‘ഡോക്ടർമാർ’

ഒന്ന് പനിച്ചാൽ, ഒന്ന് മുറിഞ്ഞാൽ നമ്മൾക്ക് ആകെ ടെൻഷൻ ആണ്.പിന്നെ ഓട്ടം തുടങ്ങും. മിക്കവരും അമ്മയ്‌ക്കൊപ്പം ആയിരിക്കും ഇടപെടൽ തുടങ്ങുക.  പൊടിക്കൈകൾ നോക്കുന്നു ,മരുന്ന് അതിലൊന്നും പരിഹാരമില്ലെന്ന് ഏറെക്കുറെ ഉറപ്പായാൽ നമ്മൾ ഓടും ആശുപത്രിയിലേക്ക്, അവിടെയാണ് നമ്മുടെ ജീവനുകളുടെ കാവൽമാലാഖമാരായ നഴ്‌സുമാരും ഡോക്ടർമാരും ഉള്ളത്. ചെറിയ തലവേദനയോ തല തുറന്നുള്ള ശസ്ത്രക്രിയയോ ആകട്ടെ ഇന്ന് പരിഹാരം ഒരുപരിധി വരെ ഉണ്ട്. രോഗികളെ കിടത്തിചികിത്സിക്കാൻ മനുഷ്യന് ഹോസ്പിറ്റലുകളും ഡോക്ടർമാരും ഉണ്ട്. എന്നാൽ മറ്റുജീവികളുടെ കാര്യം എങ്ങനെയാണ്? അവരും നിലനിൽപ്പിനായി സഹജീവിക്കായി തങ്ങളെ കൊണ്ടാവുന്നത് ചെയ്യുന്നുവെന്ന് കണ്ടെത്തൽ.

ആമസോണ്‍ കാട്ടിലെ ഒരു ചിമ്പാന്‍സി തന്‍റെ മുറിവ് ഒരു പ്രത്യേക മരത്തില്‍ നിന്നുള്ള നീര് ഉപയോഗിച്ച് ഉണക്കുന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് ഉറുമ്പുകളുടെ ശസ്ത്രക്രിയ പുറത്ത് വരുന്നത്. എന്നാല്‍ ഏറ്റവും പുതിയ പഠനത്തില്‍ ഉറുമ്പുകള്‍, തങ്ങളുടെ സഹപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാനായി കാല്‍ മുറിച്ച് മാറ്റല്‍ ശസ്ത്രക്രിയവരെ (ആംപ്യൂട്ടേഷന്‍ സര്‍ജറി) നടത്തുന്നുവെന്ന് പഠനം. ഭക്ഷണത്തിനും പുതിയ ഇടം കണ്ടെത്താനുമായി ഇറങ്ങിത്തിരിക്കുന്ന തൊഴിലാളി ഉറുമ്പുകള്‍ക്ക് ഏല്‍ക്കുന്ന പരിക്കുകള്‍ക്കാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയാ ചികിത്സകള്‍ ചെയ്യുന്നത്. 

ഫ്ലോറിഡ കാര്‍പ്പെന്‍റര്‍ ഉറുമ്പുകൾ (Florida carpenter ants) എന്ന ഇനം ഉറുമ്പുകളാണ് തങ്ങളുടെ കൂട്ടത്തിലെ പരിക്കേറ്റ കൂട്ടാളികളെ പരിപാലിക്കുന്നതിനായി മുറിവ് വൃത്തിയാക്കൽ, അവയവം മുറിച്ചുമാറ്റൽ എന്നിവയുൾപ്പെടെ ചില തെരഞ്ഞെടുത്ത ചില ചികിത്സകളിൽ ഏർപ്പെടുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ജര്‍മ്മനിയിലെ വേട്സ്ബേഗ് സര്‍വകലാശാലയിലെ പ്രാണീപഠന വിദഗ്ദന്‍ എറിക് ഫ്രാങ്ക് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. തന്‍റെ പുതിയ കണ്ടെത്തല്‍ കറന്‍റ് ബയോളജി ജേര്‍ണലില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇത്തരത്തില്‍ തുടയെല്ലിലെ പരിക്കുകൾക്കുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമായി കാൽ മുറിച്ചുമാറ്റപ്പെടുന്ന ഉറുമ്പുകള്‍ 90 മുതല്‍ 95 ശതമാനം വരെ ജീവിതത്തിലേക്ക് തിരിച്ച് വരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ഉറുമ്പുകളിലെ അധ്വാനികൾ പെൺ ഉറുമ്പുകളാണ്. അത്‌കൊണ്ടുതന്നെ ജീവൻരക്ഷിക്കാനുള്ള ചുമതലയും അവർ ഏറ്റെടുത്തു കൊള്ളും. ലേഡി ഡോക്ടർമാർ പരിശ്രമിച്ച് ജീവൻ രക്ഷിക്കുകയും ചെയ്യും.

അതേസമയം മുറിച്ചു മാറ്റാത്ത പരിക്കേറ്റ കാലുകളോടെ ജീവിക്കുന്ന ഉറുമ്പുകളില്‍ വായിലെ ശ്രവം ഉപയോഗിച്ചുള്ള ചികിത്സകള്‍ക്ക് വിധേയരാകുന്ന ഉറുമ്പുകള്‍ 75 ശതമാനം അതിജീവന നിരക്ക് പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറയുന്നു. ഏതാണ്ട് 40 മിനിറ്റ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ നീളുന്ന ശസ്ത്രക്രിയകള്‍ക്കാണ് ഉറുമ്പുകള്‍ നേതൃത്വം നല്‍കുന്നത്. അതേസമയം ചികിത്സിക്കാത്ത, അണുബാധയേല്‍ക്കുന്ന മുറിവുകളോടെ ജീവിക്കുന്ന ഉറുമ്പുകളുടെ അതിജീവന നിരക്ക് വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചെറിയ മുറിവുകളാണെങ്കില്‍ വായിലെ സ്രവം ഉപയോഗിച്ച് ഉറുമ്പുകള്‍ ചികിത്സ നടത്തുന്നു.  മുറിവുകളില്‍ അണുബാധയേല്‍ക്കാതിരിക്കാന്‍ മുറിവുകള്‍ ശ്രദ്ധാപൂര്‍വ്വം വൃത്തിയാക്കുന്നതിനും തുടയെല്ല് മുറിച്ച് മാറ്റുന്നതിനും ഉറുമ്പുകള്‍ ഏറെ സമയം ചെലവഴിക്കുന്നു.

"ഉറുമ്പുകൾക്ക് ഒരു മുറിവ് നിർണ്ണയിക്കാനും അത് അണുബാധയോ അണുവിമുക്തമോ ആണെന്ന് കാണാനും മറ്റ് വ്യക്തികൾ ദീർഘകാലത്തേക്ക് അതനുസരിച്ച് ചികിത്സിക്കാനും കഴിയും എന്നതാണ് വസ്തുത - അത് മനുഷ്യരുടെ ചികിത്സാ രീതികളോട് മത്സരിക്കാൻ കഴിയുന്ന ഒരേയൊരു മെഡിക്കൽ സംവിധാനമാണ്," ഫ്രാങ്ക് പറയുന്നു. സമാനമായ മറ്റ് ഉറുമ്പുവര്‍ഗ്ഗങ്ങള്‍ക്കും ഇത്തരം ചികിത്സാ രീതികളുണ്ടോയെന്നും ഉറുമ്പുകള്‍ എങ്ങനെയാണ് ഇത്തരം സങ്കീര്‍ണ്ണമായ ചികിത്സാ രീതികള്‍ കൈകാര്യം ചെയ്യുന്നതെന്നുമുള്ള തുടര്‍പഠനത്തിലാണ് ഗവേഷകര്‍.  2023 ൽ, മറ്റൊരു ഉറുമ്പ് ഇനമായ മെഗാപോനെറ അനാലിസ് അവയുടെ പരിക്കുകൾ ചികിത്സിക്കാൻ ഒരു പ്രത്യേക ഗ്രന്ഥിയിൽ നിന്നുള്ള ആന്‍റിമൈക്രോബയൽ സംയുക്തങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. എന്നാല്‍, ഫ്ലോറിഡ കാര്‍പ്പെന്‍റര്‍ ഉറുമ്പുകൾക്ക് ഈ ഗ്രന്ഥി ഇല്ലെന്നും പഠനത്തില്‍ പറയുന്നു. 

Leave A Comment