രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് സർക്കാർ പരിപാടിയാക്കുന്നു, രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം; സീതാറാം യെച്ചൂരി
ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എല്ലാം പരിപാടിയിൽ പങ്കെടുക്കുന്നു. ഭരണഘടനയിൽ സർക്കാരുകൾ നിഷ്പക്ഷമായിരിക്കണമെന്നത് ലംഘിക്കപ്പെടുകയാണെന്ന് യെച്ചൂരി പറഞ്ഞു. ചടങ്ങ് രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ഇതാണ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തീരുമാനിക്കാൻ കാരണമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടികളിൽ കൂട്ടായ തീരുമാനങ്ങൾ ഈ വിഷയത്തിൽ ഇല്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
അയോധ്യക്ഷണം നിരസിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ വിഎച്ച്പി രംഗത്തുവന്നതിന് പിന്നാലെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണമുണ്ടായത്. ഭഗവാൻ രാമനെയും സ്വന്തം പേരിനെയും യെച്ചൂരി വെറുക്കുന്നുണ്ടോ എന്ന് വിഎച്ച്പി ചോദിച്ചിരുന്നു.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് ക്ഷേത്ര നിർമ്മാണ കമ്മിറ്റി ക്ഷണം നൽകിയിരുന്നു. ചടങ്ങിലേക്ക് ക്ഷണം ലഭിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അത് നിരസിച്ചു. ഇതിനെതിരെയാണ് രൂക്ഷ വിമർശന ഉന്നയിച്ച വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയത്. സീതാറാം യെച്ചൂരി ഭഗവാൻ രാമനെയും സ്വന്തം പേരിനെയും വെറുക്കുന്നുണ്ടോയെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ എക്സിലെ കുറിപ്പിലൂടെ ചോദിച്ചു.
Leave A Comment