രാഷ്ട്രീയം

'SFIയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമം; ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല SFI’; മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമമെന്ന് മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി നിയമസഭയിൽ പറ‍ഞ്ഞു. എസ്എഫ്ഐ പ്രവർത്തനം നടത്തിയതിന്റെ പേരിൽ 35 പേർ കൊലചെയ്യപ്പെട്ടു. ഇത്തരം ഒരു അനുഭവം കെഎസ്‌യുവിന് പറയാനുണ്ടോയെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു.

കൊല നടത്തുക അതിനെ നിർലജ്ജം ന്യായീകരിക്കുക, കൊലയാളികളെ സംരക്ഷിക്കുക ഇതാണ് പ്രതിപക്ഷ നേതാക്കൾ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ. നിങ്ങൾ നടത്തിയ ആക്രമങ്ങളെ നേരിട്ടുകൊണ്ട് അല്ലേ എസ്എഫ്ഐ വളർന്നുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പടിപടിയുള്ള വളർച്ചയായിരുന്നില്ലേ എസ്എഫ്ഐയുടേത്. നടക്കാൻ പാടില്ലാത്തത് നടക്കുന്നുണ്ടെങ്കിൽ അതിനെ ന്യായീകരിക്കുന്നത് ഞങ്ങടെ പണിയല്ല. തെറ്റിനെ തെറ്റായി തന്നെ പറയുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

എസ്എഫ്ഐ നിറഞ്ഞുനിൽക്കുന്ന പ്രസ്ഥാനമാണ്. അതിനെ താറടിച്ച് കാണിക്കാൻ ശ്രമിക്കുന്നത്. വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടാകുന്നത് നിർഭാഗ്യകരമായ കാര്യം. അത് ഒഴിവാക്കാൻ വിദ്യാർത്ഥി സംഘടനകളും സ്ഥാപനവും പരിശ്രമം നടത്തണം. സംഘർഷം ഉണ്ടാകുമ്പോൾ ഒരു പ്രത്യേക വിദ്യാർത്ഥി സംഘടനയെ താറടിക്കാനുള്ള കാഴ്ചപ്പാട് പ്രശ്നങ്ങളെ സങ്കീർണമാക്കും. മരംകണ്ട് കാട് കാണുന്നില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. സംഘർഷത്തിൽ നടപടി ഉണ്ടാകും. അതിൽ പെട്ടവർ നടപടി നേരിടുക തന്നെ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave A Comment