ഈ ജീവികളെ കൊല്ലാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം
ന്യൂഡൽഹി: നാടന്‍ കാക്ക, വവ്വാല്‍, ചുണ്ടെലി, പന്നിയെലി എന്നിവയെ കൊല്ലാന്‍ ഇനി കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. വന്യജീവി സംരക്ഷണനിയമ (1972)ത്തിലെ പുതിയ ഭേദഗതിപ്രകാരമാണിത്. കഴിഞ്ഞ 20-നാണ് ഭേദഗതി വിജ്ഞാപനം നിലവില്‍വന്നത്.
നിയമം ലംഘിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവും കാല്‍ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. കേരളത്തില്‍ നാടന്‍കാക്ക (പൂര്‍ണമായും കറുത്തനിറമുള്ള ഇവ ബലിക്കാക്കയെന്നും അറിയപ്പെടുന്നു), വവ്വാല്‍, ചുണ്ടെലി, എലി എന്നിവയെ വന്യജീവി സംരക്ഷണ നിയമത്തിന്റെ അഞ്ചാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട ക്ഷുദ്രജീവികളായാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ ഭേദഗതി പ്രകാരം ഇപ്പോള്‍ ഷെഡ്യൂള്‍ രണ്ടിന്റെ സംരക്ഷണ പരിധിയിലാണ്. ഷെഡ്യൂള്‍ അഞ്ച് അപ്പാടെ ഇല്ലാതായി. ഇവയുടെ എണ്ണം രാജ്യത്ത് വന്‍തോതില്‍ കുറയുന്നതായി കണ്ടെത്തിയതിനാലാണ് കൊല്ലുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്.
എന്നാല്‍, ഇവ ക്രമാതീതമായി പെരുകിയെന്ന് കണ്ടെത്തിയാല്‍, നിശ്ചിതകാലത്തേക്ക് കൊന്നൊടുക്കാന്‍ അനുമതിതേടി കേന്ദ്രത്തിന് അപേക്ഷ നല്‍കാം. സംസ്‌ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡാണ് അപേക്ഷ നല്‍കേണ്ടത്. എണ്ണം കുറയുന്നില്ലെന്ന് കണ്ടാല്‍ കാലയളവ് നീട്ടിച്ചോദിക്കാനും വ്യവസ്ഥയുണ്ട്.
വന്യജീവി സംരക്ഷണനിയമത്തില്‍ ഉള്‍പ്പെട്ടവയെ ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിച്ചാലേ കൊല്ലാന്‍ അനുമതിയുള്ളൂ.
ഉപദ്രവകാരികളായ കാട്ടുപന്നിയെ കൊല്ലാമെന്ന് ഹൈക്കോടതി വിധിയുണ്ടായിട്ടും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയാറായിട്ടില്ല. ഷെഡ്യൂള്‍ രണ്ടിലാണ് കാട്ടുപന്നിയും ഉള്‍പ്പെടുന്നത്.
Leave A Comment