പ്രസംഗത്തില്‍ തെറ്റില്ല, സ്ത്രീ വിരുദ്ധത ഇല്ലെന്നും അലന്‍സിയര്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടന്‍ അലന്‍സിയര്‍. പ്രസംഗത്തില്‍ തെറ്റില്ലെന്നും സ്ത്രീ വിരുദ്ധത ഇല്ലെന്നും അലന്‍സിയര്‍ പറഞ്ഞു. പ്രസംഗത്തില്‍ പ്രകോപനമില്ല, ജനാധിപത്യബോധത്തിലുണ്ടായ പ്രതികരണമാണത്. പ്രസ്താവന തിരുത്താന്‍ തയ്യാറല്ല. പെണ്‍ ശില്‍പം കണ്ടാല്‍ പ്രകോപനം ഉണ്ടാകുന്ന സ്ത്രീവിരുദ്ധനല്ല താൻ. തന്നെക്കൊണ്ട് സ്ത്രീവിരുദ്ധത പറയിക്കരുത്. ശില്‍പം കണ്ടപ്പോള്‍ സ്ത്രീകള്‍ക്ക് അവഹേളനം തോന്നിയില്ലെ?, സൈക്കിള്‍ ലോട്ടറിക്കാരനല്ല നടന്മാരെന്നും ആരുടെയും ഔദാര്യമല്ല നടനെന്ന പദവിയെന്നും അലന്‍സിയര്‍ പറഞ്ഞു.
അവാര്‍ഡ് തിരിച്ചുവേണ്ടവര്‍ വന്ന് പെണ്‍പ്രതിമയെടുത്ത് കൊണ്ടുപോകാമെന്നും അലന്‍സിയര്‍ പറഞ്ഞു.
അതേ സമയം വിവാദ പരാമര്‍ശത്തില്‍ നടന്‍ അലന്‍സിയറിനെതിരെ വിമര്‍ശനം ശക്തമാകുന്നു. സമൂഹ മാധ്യമങ്ങളില്‍ അടക്കം നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കിയ ശ്രുതി ശരണ്യം, നടന്‍ ഹരീഷ് പേരടി തുടങ്ങിയവരുടെ ഫേസ് ബുക്ക് പ്രതികരണങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
സ്ത്രീ വിരുദ്ധ പാരാമര്‍ശം നടത്തിയ അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് ഹരീഷ് തന്റെ ഫേസ് ബുക്ക് പേജിലൂടെ പറയുന്നത്.
സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ സ്ത്രീകളുടെ സിനിമ ഉദ്യമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടപരവുമായി ഇങ്ങനെയൊരു വേദിയില്‍ നിന്ന് അലന്‍സിയറിന് എങ്ങിനെ ഇപ്രകാരം സംസാരിക്കാനാകുന്നുവെന്നാണ് ശ്രുതി പറഞ്ഞത്.
Leave A Comment