കേരളം

'പോടാ പുല്ലേ പൊലീസേ'; മുൻ ഡിജിപിയുടെ പ്രതിഷേധം വിവാദത്തിൽ

തിരുവനന്തപുരം: കേരള പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച് മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ. നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

മഴയേയും അവ​ഗണിച്ചായിരുന്നു ആദ്യ വനിതാ ഡിജിപി പൊലീസിനെതിരെ പ്രതിഷേധിച്ചത്.കേരളാ പൊലീസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഡിജിപിയായിരുന്നു ആർ. ശ്രീലേഖ. വിരമിച്ച ശേഷം ബിജെപിയിൽ ചേർന്ന് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ ശ്രീലേഖ, മുൻ സഹപ്രവർത്തകർക്കെതിരേ തന്നെ തെരുവിൽ മുദ്രാവാക്യം വിളിക്കുന്നതിനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സാക്ഷിയായത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ മണ്ണറക്കോണത്തു നിന്നാണ് പ്രതിഷേധ പ്രകടനം തുടങ്ങിയത്.

‘പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ’ എന്നു തുടങ്ങുന്നു പൊലീസിനെതിരെ തൊണ്ടപൊട്ടി ശ്രീലേഖയുടെ മുദ്രാവാക്യം വിളികൾ. ‘പിണറായിയുടെ തെമ്മാടികളേ, ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ ഇവിടൊരു പുല്ലും നടക്കൂല. കാക്കിക്കുള്ളില്‍ പൊലീസെങ്കില്‍ നിയമം ഞങ്ങള്‍ പാലിക്കും. കാക്കിക്കുള്ളില്‍ സിപിഎം എങ്കില്‍ പോടാ പുല്ലേ പൊലീസേ. പിണറായിയുടെ പൊലീസേ ഗോ ബാക്ക്’...... അങ്ങനെ നീണ്ടു പൊലീസിനെതിരെയുള്ള മുദ്രാവാക്യം വിളി.

വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനു മുന്നില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയാണ് ആര്‍.ശ്രീലേഖ മഴ അവഗണിച്ച് മുദ്രാവാക്യം മുഴക്കിയത്. പൊലീസ് നടപടി വൈകിയാല്‍ താന്‍ നേരിട്ട് വന്ന് പ്രതിഷേധിക്കുമെന്നും ധര്‍ണയിരിക്കുമെന്നും ശ്രീലേഖ തിരുവനന്തപുരം പൊലീസ് കമ്മിഷണറെയും ഡിജിപിയെയും അറിയിച്ചിരുന്നു.

താന്‍ ഇപ്പോഴും പൊലീസിന്റെ നന്മയില്‍ വിശ്വസിക്കുന്നുവെന്നും അക്രമം തെരഞ്ഞെടുപ്പ് കാലത്തെ പൊലീസിന്റെ അധഃപതനമാണെന്നും ശ്രീലേഖ വിമർശിച്ചു. ഇതിനു പിന്നാലെയായിരുന്നു പ്രതിഷേധവും പൊലീസ് സ്റ്റേഷൻ മാർച്ചും അരങ്ങേറിയത്.

അതേ സമയം വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിനെ കാര്യമായി കണേണ്ടതില്ലെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജു പ്രതികരിച്ചു. മനുഷ്യരിൽ പല തരം പരിണാമങ്ങൾ സ്വാഭാവികമാണ്.

ഇത്തരത്തിൽ പരിണമിച്ചവർ മുൻ പൊലീസ് ഉദ്യോഗസ്ഥർ എന്ന പരിഗണന അർഹിക്കുന്നില്ല എന്ന് കണ്ട് അവഗണിക്കുകയാണ് വേണ്ടതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ സി.ആർ.ബിജു പറഞ്ഞു. വട്ടിയൂർക്കാവിലെ രാഷ്ട്രീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ബിജുവിന്റെ പോസ്റ്റ്.

Leave A Comment