ഐജി ലക്ഷ്മണയ്ക്കും മുന്‍ ഡിഐജി സുരേന്ദ്രനും ക്രൈംബ്രാഞ്ച് ഇന്ന് നോട്ടീസ് അയയ്ക്കും
കൊച്ചി: മോന്സന് മാവുങ്കലിനെതിരായ തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണയ്ക്കും മുന്‍ ഡിഐജി സുരേന്ദ്രനും ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ബുധനാഴ്ച നോട്ടീസ് അയയ്ക്കും. കഴിഞ്ഞദിവസം ഇരുവരെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. ഇവര്‍ക്കെതിരേ വഞ്ചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു.
ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരാകാന്‍ കഴിയില്ലെന്ന് കെ.സുധാകരന്റെ അഭിഭാഷകന് ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. അന്വേഷണ സംഘം ഉടന്‍ വീണ്ടും നോട്ടീസ് നല്‍കും.
മോൻസൻ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ചൊവ്വാഴ്ച ആലുവയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും കേസിൽ കുരുക്കാമെന്ന് വ്യാമോഹിക്കുന്ന പിണറായി മൂഢസ്വർഗത്തിലാണെന്നും സുധാകരൻ വിമർശിച്ചു.
മോൻസന്‍റെ അടുത്ത് ചികിത്സയ്ക്ക് പോയതാണ്. ഇതല്ലാതെ അയാളുമായി വേറെ ബന്ധങ്ങളൊന്നുമില്ല. പല പ്രമുഖരും മോൻസന്‍റെ അടുത്ത് വന്ന് പോയിട്ടുണ്ട്. അവർക്കെല്ലാം ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ടോയെന്നും സുധാകരൻ ചോദിച്ചു.
കേസിൽ നേരത്തെ തനിക്കെതിരേ പരാതിയില്ലായിരുന്നു. കേസില്ലാതിരുന്നതുകൊണ്ടാണ് എതിർ പരാതി നൽകാതിരുന്നതെന്ന്. പരാതിക്കാരിൽനിന്ന് താൻ പണം വാങ്ങിയെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും സുധാകരൻ വെല്ലുവിളിച്ചു.
Leave A Comment