രാഷ്ട്രീയം

'പു.ക.സ.യ്ക്ക് ആരായിരുന്നു എം.എൻ. വിജയൻമാഷ്?';പു.ക.സ.യോട് ചോദ്യവുമായി സുരേഷ് ഗോപി

കൊച്ചി : ടി.പി. ചന്ദ്രശേഖരനും കൃപേഷും ശരത്‌ലാലും വരെയുള്ളവരുടെ കൊലപാതകമാണ് പുരോഗമന കലാസാഹിത്യ സംഘം പ്രതിഭയായി കാണുന്നതെങ്കിൽ അത്തരം പ്രതിഭ തനിക്കില്ലെന്ന് സുരേഷ് ഗോപി. ജനങ്ങളുടെ ഹൃദയമറിയുന്ന പ്രതിഭയാണ് വേണ്ടത്. അത് ബി.ജെ.പി.ക്ക് ധാരാളമുണ്ട്. അതിന്റെ തെളിവാണ് രാജ്യം മുഴുവൻ കാണുന്നത്-സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി.ക്ക് പ്രതിഭാ ദാരിദ്ര്യമാണെന്ന പു.ക.സ. നേതൃത്വത്തിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

‘‘പു.ക.സ.യ്ക്ക് ആരായിരുന്നു എം.എൻ. വിജയൻമാഷ്? അദ്ദേഹത്തെ ഗുരുവായി കാണുന്ന, പ്രഭാഷണത്തിനിടെ അദ്ദേഹം കുഴഞ്ഞുവീഴുന്നതു കണ്ട് സങ്കടപ്പെട്ട, ഒരാളാണ് ഞാൻ. ആ വിജയൻമാഷിന് എന്താണ് ഒടുവിൽ സംഭവിച്ചത്? അദ്ദേഹം മരിച്ചപ്പോൾ 'മികച്ച ഒരു കലാലയ അധ്യാപകനായിരുന്നു' എന്നു മാത്രം അനുശോചിച്ചതാരാണ്? അതു കണ്ടപ്പോൾ 'ഇക്കണക്കിന് ഈ നേതാവ് നാളെ വി.എസിനെക്കുറിച്ച് നല്ലൊരു തയ്യൽക്കാരനായിരുന്നുവെന്ന് പറയുമല്ലോ' എന്ന ആരോപണം ഉയർന്നത് ആരെക്കുറിച്ചാണ്? വിജയൻമാഷിന്റെ അന്തിമോപചാര സമയത്ത് പോലീസിന്റെ ആചാരവെടിയിലെ ആചാരം മാത്രം മതി വെടി വേണ്ടെന്നു പറഞ്ഞത് ആരാണ്? അദ്ദേഹം സാഹിത്യത്തിലും സമൂഹത്തിലും സൃഷ്ടിച്ച നവോത്ഥാനത്തെ ഒടുവിൽ തള്ളിപ്പറഞ്ഞത് ആരാണ്? അതാണ് പ്രതിഭയെങ്കിൽ ആ പ്രതിഭ എനിക്കില്ല.

 ദ്രാവിഡ ജനതയുടെയും ദളിതരുടെയും സ്വത്ത് കൊള്ളയടിച്ച് ശതകോടീശ്വരന്മാരായവരുടെ പ്രതിഭയും ഇല്ല. ജനങ്ങൾക്ക് പ്രയോജനമുള്ള കാര്യങ്ങൾ ചെയ്യുന്നതിലാണ് പ്രതിഭ കാണിക്കേണ്ടത്. അറുപതുവർഷം കൊണ്ട് ഉണ്ടാക്കാൻ സാധിക്കാത്ത ദേശീയപാതാ വികസനം ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങളും അന്താരാഷ്ട്രതലത്തിലെ നേട്ടങ്ങളും മതി ബി.ജെ.പി. എന്ന പാർട്ടിയുടെ പ്രതിഭ അറിയാൻ-സുരേഷ് ഗോപി പറഞ്ഞു.

Leave A Comment