ക്രൈം

ജർമ്മനിയിൽ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യ പ്രതി പിടിയിൽ

കൊരട്ടി: ജർമ്മനിയിൽ നഴ്സിംഗ് പഠനത്തിന്  വിസ വാഗ്ദാനം ചെയത് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യ പ്രതി മേലൂർ കരുവാപ്പടി സ്വദേശി നന്ദീവരം വീട്ടിൽ അരുണിൻ്റെ മകൻ റിഷികേശ് (29) അറസ്റ്റിലായി. തട്ടിപ്പു നടത്തി വിദേശത്തും ഡൽഹിയിലും കൊൽക്കത്തയിലും മറ്റും ഒളിവിൽ കഴിഞ്ഞു വരവെ കോടതി ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.  മുംബൈ വിമാനത്താവളത്തിൽ നിന്നും അർമേനിയയിലേക്ക് കടക്കുവാനുള്ള ശ്രമത്തിനിടെ ഇയാൾക്കെതിരെ പോലിസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറിൻ്റെ അടിസ്ഥാനത്തിൽ എമിഗ്രേഷൻ വിഭാഗം പിടികൂടി കൊരട്ടി പോലീസിന് കൈമാറുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും ഇയാളുടെ അമ്മയുമായ ഉഷാവർമ ഒളിവിലാണ്.

കൊരട്ടി സ്വദേശിനിയായ പെൺകുട്ടിയുടെ കൈയിൽ നിന്നും 13 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേസിലെ കണ്ണികളിലൊരാളായ കൂത്താട്ടുകളം തിരുമാറാടി ദേശത്ത് ഗ്രേസി മത്തായി (52)യെ ഒരു വർഷം മുമ്പ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ വിശ്വാസ്യത ലഭിക്കാൻ ഇയാൾ അമ്മ ഉഷയെയും കൂട്ടുപിടിച്ചാണ് തട്ടിപ്പു നടത്തുന്നതെന്നാണ് വിവരം. പണമിടപാടുകൾ മുഴുവനും ബാങ്ക് മുഖേനയാണ് നടത്തിയിരിക്കുന്നത്. ഓഫറിംഗ് ലെറ്റർ, ഡോക്യുമെൻ്റേഷൻ ഹെൽത്ത് ഇൻഷുറൻസ് തുടങ്ങി വിവിധ ആവശ്യങ്ങൾ പറഞ്ഞാണ് കേസിലെ മുഖ്യപ്രതികളായ റിഷികേശും ഉഷവർമ്മയും ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം അടപ്പിച്ചത്.  ലെറ്ററുകളും രേഖകളും ജർമ്മനിയിലെ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും യൂണിവേഴ്സിറ്റികളിൽ നിന്നും ഉള്ളതാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവത്രേ. 

ജർമ്മൻ ഭാഷ പഠിപ്പിക്കുന്നതിലേക്കും വിസ ഇൻ്റർവ്യുവിനുമാണ് തുകയിൽ ഒരു പങ്ക് ഇവരുടെ നിർദേശാനുസരണം കേസിലെ മൂന്നാം പ്രതി ഗ്രേസി മത്തായി വാങ്ങിയത്. മുഖ്യ പ്രതികളായ റിഷികേശിൻ്റെയും അമ്മ ഉഷവർമയുടെയും സൗമ്യമായ പെരുമാറ്റവും വാക്ചാതുര്യവും വിശ്വാസം നേടിയെടുക്കാനുള്ള കഴിവുമാണ് കെണികളിൽ പെടാൻ കാരണമാകുന്നതത്രേ. തട്ടിപ്പിലൂടെ കണ്ടെത്തുന്നതു തുക ആർഭാട ജീവിതത്തിനാണ് വിനിയോഗിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

വിസക്കായുള്ള കാത്തിരിപ്പ് വർഷങ്ങളോളം നീളുമ്പോൾ വാങ്ങിയ പണം തിരിച്ചു തരാൻ ആവശ്യപ്പെട്ടാൽ ഓരോ അവധികൾ പറഞ്ഞ് നീട്ടികൊണ്ടു പോകുന്നതാണ് ഈ തട്ടിപ്പു സംഘത്തിൻ്റെ രീതി. വിദേശത്ത് ജോലി ചെയ്യുന്ന പ്രതിയുടെ പിതാവും അമ്മാവനും പണം തിരിച്ചു തരാൻ സന്നദ്ധത അറിയിച്ച് രംഗത്തുവരികയും ബാങ്ക് ലോൺ എടുക്കാനുള്ള സാവകാശം ചോദിച്ച് നീട്ടിക്കൊണ്ടു പോകും. ഇതിനിടെ രണ്ടാം പ്രതിയായ ഉഷവർമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമുണ്ടായി. എന്നാൽ ഉപാധികളോടെ ഹൈക്കോടതി അനുവദിച്ച ജാമ്യം ലംഘിച്ച് ഇവർ മുങ്ങുകയായിരുന്നു.

ചാലക്കുടി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹാജരാകുവാൻ പ്രതികൾ കൂട്ടാക്കാറില്ല. ഇവർക്കെതിരെ അറസ്റ്റ് വാറണ്ടും നിലനിൽക്കുന്നുണ്ട്.  റിഷികേശും അമ്മ ഉഷവർമ്മയും നിരവധി ആളുകളുടെ കൈയിൽ നിന്നും വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി ലഭിച്ചിട്ടുള്ളതായി കൊരട്ടി സി.ഐ ബി.കെ.അരുൺ പറഞ്ഞു. ചാലക്കുടി സ്റ്റേഷനിലും മറ്റും ഇവർക്കെതിരെ കേസുകളുണ്ട്. 

മുംബൈയിൽ നിന്നും കൊരട്ടി സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ സി.ഐ ബി.കെ അരുണിനു പുറമെ എസ്.ഐമാരായ ഷാജു എടത്താടൻ, സി.എസ്.സൂരജ്, എം.വി.സെബി, സീനിയർ സി.പി.ഒ.മാരായ എം.മനോജ്, നിധീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave A Comment