ക്രൈം

ഓണ്‍ലൈനിലൂടെ അജ്ഞാതയുവാവിന്റെ 90ലക്ഷം ഡോളറിന്റെ ഓഫർ; കൂട്ടുകാരിയെ കൊലപ്പെടുത്തി 23-കാരി

അലാസ്ക: ഓൺലൈനിൽ പരിചയപ്പെട്ട അജ്ഞാതയുവാവിന്റെ നിർദേശ പ്രകാരം 90 ലക്ഷം ഡോളർ ലഭിക്കുന്നതിനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി യുവതി. 2019ൽ അമേരിക്കയിലാണ് സംഭവം. 23 വയസ്സുള്ള ഡനാലി ബ്രെമറിനെയാണ് കോടതി 99 വർഷം തടവിന് ശിക്ഷിച്ചത്. തൻ്റെ ഉറ്റസുഹൃത്തായ സിന്തിയ ഹോഫ്മാനെ (19) വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ആൾ ഒന്‍പത് മില്ല്യണ്‍ ഡോളര്‍ (7.5 കോടി) ഡനാലിക്ക് വാഗ്ദാനം ചെയ്തു. ഇഷ്ടമുള്ള ആളെ തിരഞ്ഞെടുത്ത് കൊലചെയ്താൽ ഈ തുക ലഭിക്കുമെന്നായിരുന്നു ഡനാലിക്ക് ലഭിച്ച വാഗ്ദാനം. തുടര്‍ന്ന് സുഹൃത്തായ സിന്തിയയെ കൊലചെയ്യാന്‍ ഡനാലി തയ്യാറാവുകയായിരുന്നു. സിന്തിയയുമായി ഉണ്ടായിരുന്ന വൈരാഗ്യവും കൊലയ്ക്ക് കാരണമായി.

കോര്‍ട്ട് ടി.വിയുടെ ഇന്റര്‍വ്യൂ വിത്ത് എ കില്ലര്‍ എന്ന പരിപാടിക്കിടെ ഡനാലി തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. തെറ്റ് ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ ഡനാലി, ആൺ സുഹൃത്തായ യുവാവിന്‍റെ പേരുപറഞ്ഞ് സിന്തിയയുമായി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായും വെളിപ്പെടുത്തി.

സുഹൃത്തുക്കളായ കേയ്ഡന്‍ മക്ലന്‍ടോഷ്, കാലേബ് ലെയ്‌ലാന്‍ഡ് എന്നീ സുഹൃത്തുകളുടെ സഹായത്തോടെയാണ് ഡനാലി കൊലനടത്തിയത്. ഹൈക്കിങ്ങിനായി സിന്തിയയെ വിളിച്ചുവരുത്തിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലനടത്തുന്നതിന് ഡനാലിയെ പ്രേരിപ്പിച്ച അജ്ഞാത വ്യക്തിയെ പിന്നീട് പോലീസ് കണ്ടെത്തി. ഡാരിന്‍ സ്‌കില്‍മില്ലര്‍ എന്ന 21-കാരനായ ഇന്ത്യാന സ്വദേശിയായിരുന്നു ഇത്. വ്യാജ പേരും ചിത്രങ്ങളും ഉപയോഗിച്ചായിരുന്ന ഇയാൾ തന്‍റെ അസ്തിത്വം മറച്ചുവെച്ചാണ് ഡനാലിയുമായി ചങ്ങാത്തത്തിലായത്. ടൈലര്‍ എന്ന പേരിലാണ് ഡാരിന്‍ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.കൊലപാതകത്തിന് ശേഷം സിന്തിയയുടെ വീഡിയോയും ഫോട്ടോയും സ്‌നാപ്ചാറ്റ് വഴി ഡാരിന് ഡനാലി അയച്ചുകൊടുത്തിരുന്നു. കൊല ചെയ്തുവെന്ന് തെളിയിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഡാരിന്‍ സ്‌കില്‍മില്ലര്‍ തന്നെ പറ്റിക്കുകയായിരുന്നുവെന്ന് ഏറെക്കഴിഞ്ഞാണ് താൻ മനസ്സിലാക്കിയതെന്നും ഡനാലി പറഞ്ഞു.

Leave A Comment