ടൂറിസം സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണം: മന്ത്രി രാജീവ്
കൊച്ചി: കോവിഡ് മഹാമാരിക്കുശേഷം കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും നമ്മുടെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും മന്ത്രി പി. രാജീവ്. ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന കൊച്ചിന് ഫ്ലവര്‍ ഷോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡിനുശേഷം സംഘടിപ്പിക്കുന്നത് എന്ന നിലയില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് കൊച്ചിന് ഫ്ലവര്‍ ഷോ. ഒരാഴ്ച കൊച്ചി നഗരത്തിനു വലിയ വിരുന്നായി ഫ്ളവര്‍ ഷോ മാറട്ടെയെന്നും മന്ത്രി ആശംസിച്ചു. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന് എംപി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ പത്മജ എസ്. മേനോന്, എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് അഡ്വ. കെ.ഐ. അബ്ദുള്‍ റഷീദ്, ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സെക്രട്ടറി ടി.എന്‍. സുരേഷ് തുടങ്ങിയര്‍ സംസാരിച്ചു.
കോവിഡിനെ തുടര്‍ന്ന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചിന് ഫ്ലവര്‍ ഷോയ്ക്ക് എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ തുടക്കമായത്. 70,000 ചതുരശ്ര അടിയിലാണ് പ്രദര്‍ശനം. അഞ്ഞൂറിലേറെ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നായി അമ്പതിനായിരത്തോളം പുഷ്പങ്ങളും ചെടികളും പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. 22 വരെ തുടരുന്ന ഫ്ലവർ ഷോയില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 60 രൂപയും, 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് 30 രൂപയുമാണ് പ്രവേശന നിരക്ക്. സ്കൂള്‍ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക ഡിസ്കൗണ്ടും ലഭിക്കും.
Leave A Comment