ജില്ലാ വാർത്ത

തൃശൂരിൽ വീണ്ടും തീപ്പിടുത്തം: ഹോട്ടലിലെ ഫർണീച്ചർ ഉപകരണങ്ങൾ കത്തി നശിച്ചു

തൃശൂർ:  തൃശ്ശൂർ സെന്റ് തോമസ് കോളേജിന്  സമീപത്തെ മയോ മിംഗ് ഹോട്ടലിൽ തീപ്പിടുത്തം. ഹോട്ടലിന്റെ മൂന്നാം നിലയിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കസേരകൾ ഫർണിചേറുകൾ എന്നിവക്കാണ് തീ പിടിച്ചത്. തൃശ്ശൂർ അഗ്നിരക്ഷ നിലയത്തിൽ നിന്നും രണ്ടു യുണിറ്റ്‌ ഫയർ എൻജിനുമായി അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ  സുരേ‌ഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ അണച്ചു.

 ഫയർ റെസ്ക്യൂ ഓഫീസർമാരായ പ്രകാശൻ കെ, സഭാപതി, സതീഷ് ടി ബി, ജിബിൻ, സൈജു,  അനന്തു, ശ്യാം എം ജി, അനിൽജിത് എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു.

ഇന്ന് രാവിലെ ഓസ്കാർ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ  ചെമ്പൂക്കാവ്-പെരിങ്ങാവ് റോഡിലെ  ഗോഡൗണിൽ തീപിടുത്തമുണ്ടായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഫയര്‍മാന്‍ കുഴഞ്ഞുവീണു. കുന്നംകുളം ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ വിപിനാണ് കുഴഞ്ഞുവീണത്. അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തീ പടര്‍ന്നതോടെ ഇവിടെ ഉണ്ടായിരുന്ന നായ്കുട്ടികള്‍ വെന്തുമരിച്ചു.

 ഗോഡൗണിനോട് ചേര്‍ന്നുള്ള പൊന്തകാട്ടില്‍ പ്രദേശ വാസികള്‍ മാലിന്യം നിക്ഷേപിക്കുകയും അത് കത്തിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാവാം തീ കമ്പനിയിലേക്ക് പടര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രണ്ട് കോടിയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Leave A Comment