സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചു; ആളപായം ഒഴിവായത് തലനാരിഴയ്ക്ക്
പട്ടിക്കാട്: സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നിന്ന് വയോധികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പട്ടിക്കാട് സിറ്റി ഗാർഡനിൽ കണ്ണീറ്റുകണ്ടത്തിൽ കെ.ജെ. ജോസഫിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്.
കിടപ്പുമുറിയിൽ കട്ടിലിനോട് ചേർന്നുള്ള മേശയിന്മേലാണ് ഫോൺ ചാർജ് ചെയ്യാൻ വെച്ചിരുന്നത്. ഫോൺ പൊട്ടിത്തെറിക്കുന്ന സമയത്ത് ജോസഫ് അടുത്തുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.
റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ജോസഫും ഭാര്യയും കൊച്ചുമകളുമാണ് വീട്ടിൽ താമസിക്കുന്നത്.
ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം ഉണ്ടായത്. ബാറ്ററി ചാർജ് കുറഞ്ഞതിനെ തുടർന്ന് ചാർജിൽ ഇട്ടിരുന്ന ഫോൺ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളി പടർന്നെങ്കിലും കണക്ഷൻ വിച്ഛേദിച്ച് വെള്ളമൊഴിച്ച് തീ അണച്ചു.
ഏഴുമാസം മുൻപ് പതിനായിരം രൂപയ്ക്ക് ഓൺലൈനിലാണ് ഷവോമി കമ്പനിയുടെ ഫോൺ ജോസഫ് വാങ്ങിയത്. പിന്നീട് അസാധാരണമായി ചൂട് പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തൃശൂരിൽ ഉള്ള കമ്പനിയുടെ സർവീസ് സെന്ററിൽ തന്നെ ഫോൺ സർവീസ് ചെയ്തിരുന്നു.
Leave A Comment