ജില്ലാ വാർത്ത

'ബാസിതുമായി ബന്ധമില്ല, പാർട്ടി പ്രവർത്തകർ വന്നു താമസിക്കുന്ന ഇടമാണ് എന്റെ മുറി: വിആർ സുനിൽകുമാർ

തൃശൂർ: നിയമനക്കോഴ കേസിലെ പ്രതിയായ ബാസിതിന് ഹോസ്റ്റലിൽ താമസിക്കാൻ ഇടം കെടുത്ത സംഭവത്തിൽ പ്രതികരണവുമായി വിആർ സുനിൽകുമാർ എംഎൽഎ. ബാസിതുമായി നേരിട്ട് ബന്ധമില്ല. പാർട്ടി പ്രവർത്തകർ വന്നു താമസിക്കുന്ന ഇടമാണ് എന്റെ മുറി. ആരൊക്കെ വരുന്നു എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിആർ സുനിൽകുമാർ മാധ്യമങ്ങളോട് പറ‍ഞ്ഞു.

മുറിയിൽ ആർസിസി രോഗികൾ ഉൾപ്പടെയുള്ളവർ വന്നു പോവുന്നുണ്ട്. ബാസിതിനെ പിഎ ക്ക് നേരിട്ട് ബന്ധമില്ല. സംഘടനയുടെ പേര് പറഞ്ഞ് എത്തിയതിനാലാണ് താമസിപ്പിച്ചത്. ഇതൊരു പാഠമായി കണ്ട് ജാഗ്രത പുലർത്തും. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും വിആർ സുനിൽകുമാർ പറഞ്ഞു.

മെഡിക്കൽ ഓഫീസർ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പിഎയെ കാണാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബാസിത്ത് മലപ്പുറം സ്വദേശിയായ ഹരിദാസിനെ സെക്രട്ടറിയേറ്റിലെത്തിച്ചത്. ഏപ്രിൽ 10,11 തീയതികളിൽ തിരുവനന്തപുരത്ത് ഹരിദാസിനൊപ്പം എത്തിയപ്പോള്‍ താമസിച്ചത് കൊടുങ്ങല്ലൂർ എംഎൽഎയും സിപിഐ നേതാവുമായ സുനിൽ കുമാറിൻെറ മുറിയിലാണ്. എഐഎസ്എഫ് മുൻ നേതാവായ ബാസിത്തിനെ സംഘടാവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് പുറത്താക്കിയിരുന്നു. എന്നാൽ പഴയ ഒരു സുഹൃത്ത് വഴിയാണ് മുറി തരപ്പെടുത്തിയതെന്നാണ് ബാസിത്ത് പൊലിസിന് നൽകിയ മൊഴിയിട്ടുണ്ട്.

Leave A Comment