പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ല’; വിമത കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ്
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് വിമത കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ്. പല നേതാക്കളും മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ഉളളതിനാല്‍ മത്സരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായി മത്സരിക്കാനുളള ആഗ്രഹം തനിക്കും ഉണ്ടായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ തനിക്ക് സീറ്റ് വാഗ്ദാനം നല്‍കിയിരുന്നു. കോണ്‍ഗ്രസ് കൂടുതല്‍ മണ്ഡലങ്ങളില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്നും എവി ഗോപിനാഥ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഡിവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് പ്രതികരിച്ചിരുന്നു. പാലക്കാട്ടെ സ്ഥാനാർത്ഥിത്വം പാർട്ടിയാണ് തീരുമാനിക്കുകയെന്ന് വി വസീഫ് പറഞ്ഞിരുന്നു. സംഘടനാ പരിപാടികൾക്കാണ് പാലക്കാടെത്തിയത്. താൻ സ്ഥാനാർത്ഥിയാകുമെന്നത് അഭ്യൂഹം മാത്രമാണെന്നും വി വസീഫ് പ്രതികരിച്ചിരുന്നു.
അതിനിടെ, പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നതിന് സാാധ്യതകൾ മങ്ങി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജില്ലയ്ക്കകത്ത് നിന്നുള്ള സ്ഥാനാർഥി മതിയെന്ന നിലപാടിലാണ് ഡിസിസി. പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയുടെ എംപിയായതോടെയാണ് ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.
Leave A Comment