ജില്ലാ വാർത്ത

ഉപഭോക്തൃകോടതിവിധി പാലിച്ചില്ല; പാലിയേക്കര ടോൾപ്ലാസക്കും എൻ എച്ച് വകുപ്പിനും വാറണ്ട്

തൃശൂർ: ഉപഭോക്തൃ കോടതി വിധി പാലിക്കാതിരുന്ന പാലിയേക്കര ടോൾപ്ലാസ മാനേജിങ് ഡയറക്ടർക്കും ദേശീയപാത അതോറിറ്റി പദ്ധതി നിർവഹണ വിഭാഗത്തിനും വാറണ്ട് അയക്കാൻ നിർദേശം.

തൃശ്ശൂർ സ്വദേശി ജോർജ് തട്ടിൽ സമർപ്പിച്ച ഹർജിയിലാണ് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി എം.ഡിക്കും എറണാകുളത്തെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഇംപ്ലിമെൻ്റേഷൻ യൂണിറ്റിനും വാറണ്ട് അയക്കുവാൻ ഉത്തരവായത്. 
പണികൾ പൂർത്തിയാക്കാത്ത റോഡിൽ യാത്രചെയ്തതിന് ടോൾ കൊടുക്കേണ്ടിവന്നുവെന്നും വിവരങ്ങൾ തെളിയാത്ത രശീതി നൽകിയെന്നും ആരോപിച്ച് ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിൽ 10000 രൂപ നഷ്ടപരിഹാരം നൽകാനും ആവശ്യമായ വിവരങ്ങൾ അടങ്ങുന്ന തെളിച്ചമുള്ള ബില്ലുകൾ ഒരുമാസത്തിനുള്ളിൽ നൽകിത്തുടങ്ങണമെന്നുമായിരുന്നു വിധി. 

എന്നാൽ വിധിപ്രകാരമുള്ള നഷ്ടപരിഹാര തുക കമ്പനി ഇതുവരെ നൽകിയില്ല. കോടതി പറഞ്ഞ സമയപരിധിക്ക് ശേഷം ടോൾ നൽകി യാത്ര ചെയ്ത ജോർജിന് തെളിച്ചമില്ലാത്ത രശീതി തന്നെയാണ് ലഭിച്ചത്. രശീതി ഹാജരാക്കിയ ജോർജ് നടപടി ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. 
ഉപഭോക്തൃ കോടതി വിധി ലംഘിക്കുന്നത് മൂന്ന് വർഷം വരെ തടവിനും ഒരു ലക്ഷം രൂപ പിഴയും ഈടാക്കാവുന്ന കുറ്റമാണ്. 
തൃശ്ശൂർ ഉപഭോക്തൃ കോടതി പ്രസിഡന്റ് സി.ടി. സാബു അംഗങ്ങളായ എസ്. ശ്രീജ, ആർ. റാം മോഹൻ എന്നിവർ പോലീസ് മുഖേനെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

Leave A Comment