അന്തര്‍ദേശീയം

ഒരു വിവേചനത്തിനും ഇന്ത്യയില്‍ സ്ഥാനമില്ല; അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയോട് മോദി

വാഷിങ്ട്ടൻ: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നുവെന്ന് ആരോപണമുണ്ടല്ലോ എന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം ഇന്ത്യയുടെ ഡിഎന്‍എ ആണെന്നായിരുന്നു മോദിയുടെ പ്രതികരണം.

 ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നുണ്ടല്ലോ എന്ന ചോദ്യത്തിനും പ്രധാനമന്ത്രി മറുപടി നല്‍കി. ഒരു വിവേചനത്തിനും ഇന്ത്യയില്‍ സ്ഥാനമില്ലെന്നാണ് മോദി പറഞ്ഞത്. 9 വര്‍ഷത്തിനിടയിലെ ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയില്‍ വിവേചനമുണ്ടോ എന്ന ചോദ്യം മോദി നേരിട്ടത്.

ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യം എന്നവകാശപ്പെടുന്ന ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നെന്നും എതിരാളികള്‍ നിശ്ശബ്ദരാക്കപ്പെടുന്നെന്നും പരാതി ഉയരുന്നല്ലോ എന്നായിരുന്നു യുഎസ് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. ചോദ്യം അത്ഭുതപ്പെടുത്തുന്നതാണെന്നായിരുന്നു മോദിയുടെ മറുപടി.

ജാതി, മതം, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കി ഒരു വിവേചനവും ഇന്ത്യയില്‍ ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മാനുഷിക മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാത്ത ഒരു രാജ്യവും ജനാധിപത്യം എന്ന വിശേഷണത്തിന് അര്‍ഹരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരണവുമായി കോൺഗ്രസ്

പ്രധാനമന്ത്രിയുടെ ഉത്തരം ശരിയായില്ലെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. എന്തുകൊണ്ടാണ് മോദി ഇത്രയും ദുര്‍ബലമായ ഉത്തരം നല്‍കിയതെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനധെ ചോദിച്ചു. ഗാന്ധിയുടെ സത്യാഗ്രഹവും രാജധര്‍മവും പിന്തുടര്‍ന്നിരുന്നെങ്കില്‍ മോദിയുടെ ഗര്‍ജനം ആഗോള വേദിയില്‍ മുഴങ്ങുമായിരുന്നു. 

തന്റെ രാജ്യത്തെ ന്യൂനപക്ഷ സമുദായത്തിന്റെ സംരക്ഷണത്തെക്കുറിച്ച് നെഞ്ചിടിപ്പോടെ പ്രധാനമന്ത്രി പ്രതികരിക്കുമായിരുന്നെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു. അമേരിക്ക ചൈന ബന്ധം പോലെയല്ല, ഇന്ത്യ യുഎസ് ബന്ധമെന്ന് ബൈഡന്റെ പ്രതികരണം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര ബഹുമാനമുണ്ട്. അതിന് കാരണം രണ്ട് രാജ്യങ്ങളും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു എന്നതാണെന്നും ബൈഡന്‍ പ്രതികരിച്ചു.

Leave A Comment