കേരളം

AI ക്യാമറ പദ്ധതിയുമായും SIRT-യുമായും ബന്ധമില്ല; ഊരാളുങ്കൽ സൊസൈറ്റി

കോഴിക്കോട്: ഗതാഗത സുരക്ഷ മുന്‍നിര്‍ത്തിയുള്ള എ.ഐ. ക്യാമറ പദ്ധതിയുമായും എസ്.ആര്‍.ഐ.ടിയുമായും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ബന്ധമില്ലെന്നും ആരോപണങ്ങള്‍ തെറ്റാണെന്നും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി (യു.എല്‍.സി.എസ്.). സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ പറയുന്ന പേരുകാര്‍ ആരും യു.എല്‍.സി.എസിന്റെ ഡയറക്ടര്‍മാരല്ലെന്നും യു.എല്‍.സി.എസ്. മാനേജിങ് ഡയറക്ടര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ബെംഗളൂരു ആസ്ഥാനമായ എസ്.ആര്‍.ഐ.ടി. ഒരു ആശുപത്രി സോഫ്റ്റ്‌വെയര്‍ വികസനപദ്ധതി 2016-ല്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കി. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേര്‍ന്ന് സംയുക്തസംരംഭം രൂപവത്കരിച്ചു. അതിന്റെ പേരാണ് യു.എല്‍.സി.എസ്. എസ്.ഐ.ആര്‍.ടി. രണ്ടു സ്ഥാപനത്തിലെയും ഡയറക്ടര്‍മാര്‍ അതില്‍ അംഗങ്ങള്‍ ആയിരുന്നു. യു.എല്‍.സി.എസ്. എസ്.ഐ.ആര്‍.ടിയുടെ ദൗത്യം 2018-ല്‍ അവസാനിക്കുകയും തുടര്‍ന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. യു.എല്‍.സി.എസ്. എസ്.ഐ.ആര്‍.ടി. ഇപ്പോള്‍ നിലവിലില്ലെന്നും ഊരാളുങ്കല്‍ എം.ഡിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

എന്നാല്‍, കമ്പനികളുടെ വിവരങ്ങള്‍ ലഭ്യമാകുന്ന ചില വെബ്‌സൈറ്റുകളില്‍ എസ്.ആര്‍.ഐ.ടി. എന്നു തിരഞ്ഞാല്‍ ULCCS SRIT Private Limited എന്ന കമ്പനിയുടെ വിവരംകൂടി വരാറുണ്ട്. അവരുടെ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യാത്തതുകൊണ്ട് ആ വെബ്സൈറ്റില്‍ ഇപ്പോഴും പഴയ വിവരം കിടക്കുന്നതുകൊണ്ടാണ് അത്. ഇതു കണ്ടിട്ടാണ് പലരും എസ്.ആര്‍.ഐ.ടി. എന്നു കേള്‍ക്കുന്നിടത്തെല്ലാം യു.എല്‍.സി.എസിനെ കൂട്ടിക്കെട്ടാന്‍ മുതിരുന്നത് എന്നും പത്രകുറിപ്പിൽ പറയുന്നു.

Leave A Comment