ലൈഫ്മിഷൻ കോഴക്കേസ്; ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നാലു നാൾ കൂടി നീട്ടി
കൊച്ചി: ലൈഫ്മിഷന്‍ കോഴക്കേസിലെ കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. നാലുദിവസം കൂടിയാണ് നീട്ടിയിരിക്കുന്നത്.
കോഴക്കേസില്‍ ശിവശങ്കറിന്‍റെ പങ്ക് വിചാരിച്ചതിലും വലുതാണെന്നും ചോദ്യം ചെയ്യൽ ഇതിനോടകം പൂർത്തിയാക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തവർ ശിവശങ്കറിനെതിരായാണു മൊഴി നല്‍കിയിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടി കസ്റ്റഡി കാലാവധി നീട്ടി വാങ്ങാൻ അനുമതി തേടിയത്.
ചോദ്യം ചെയ്യലിലുടനീളം ലൈഫ് മിഷന്‍ കോഴയിടപാടില്‍ താന്‍ ഒന്നും ചെയ്തില്ലെന്ന വാദമാണ് ശിവശങ്കര്‍ ആവര്‍ത്തിച്ചത്. എന്നാല്‍ ഇതിനു വിരുദ്ധമായാണ് ലൈഫ് മിഷന്‍ മുന്‍ സിഇഒ യു.വി. ജോസ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് പി. വേണുഗോപാല്‍ എന്നിവര്‍ മൊഴി നല്‍കിയിട്ടുള്ളത്.
Leave A Comment