കേരളം

'കെ ഫോണിലും വ്യാപക അഴിമതി, 520 കോടിയുടെ ടെണ്ടർ എക്സസ്'; വി ഡി സതീശൻ

കാസര്‍കോട്: എഐ ക്യാമറ ഇടപാടിലെ വിവാദത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര അഴിമതി അരോപണവുമായി പ്രതിപക്ഷം രംഗത്ത്. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് എന്ന വാഗ്ദാനവുമായി പ്രഖ്യാപിച്ച കെ ഫോണ്‍ പദ്ധതിയിലും  വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ഭാരത് ഇലക്ട്രോണിക്സിന് എസ്റ്റിമേറ്റിനേക്കാൾ ടെൻഡർ തുക കൂട്ടി നൽകിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

520 കോടിയാണ്  എസ്റ്റിമേറ്റിനേക്കാൾ ടെൻഡർ തുക കൂട്ടി അധികമായി അനുവദിച്ചത്. അഴിമതിയിൽ എസ്ആര്‍ഐടിക്കും  ബന്ധമുണ്ട്. എ ഐ ക്യാമറ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നിരിക്കുന്നത്. കെ ഫോണിലും ഉപകരാർ നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണ്. എസ്റ്റിമേറ്റ് തുക കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത് എം. ശിവശങ്കറാണ്.കെ. ഫോൺ അഴിമതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു.

എഐ ക്യാമറ അഴമിതിയില്‍ വ്യവസായ വകുപ്പിന്‍റെ  അന്വേഷണത്തിന് പ്രസക്തിയില്ല. വ്യവസായ മന്ത്രി ഈ പദ്ധതിയെ ന്യായീകരിക്കുകയാണ്, പിന്നെ എങ്ങനെ അന്വേഷണം മുന്നോട്ടുപോകുമെന്നും അദ്ദേഹം ചോദിച്ചു. ഈ മാസം 20 ന് സെക്രട്ടറിയേറ്റിന് മുമ്പിൽ കോൺഗ്രസ് പ്രതിഷേധം  നടത്തും. വിഷയത്തിൽ നിയമനടപടിയും സ്വീകരിക്കും. ഇന്ത്യയിലെ ആദ്യത്തെ ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു

Leave A Comment