മുറ തെറ്റാതെ ചാഴൂർ കോവിലകത്തേക്ക് ഉത്രാടക്കിഴിയെത്തി
ചാലക്കുടി : കൊച്ചി രാജവശംത്തിലെ പിന്‍ തലമുറക്കാരായ സത്രീ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന ഓണസമ്മാനമായ ഉത്രാടക്കിഴി ചാലക്കുടി ശ്രീലകം വീട്ടില്‍ മുറ തെറ്റാതെ ഇത്തവണയും എത്തി. ചാഴൂര്‍ കോവിലകത്തെ സ്ത്രീജനങ്ങളായ ചാലക്കുടി ശ്രീലകം വീട്ടില്‍ നന്ദകുമാര വര്‍മ്മയുടെ ഭാര്യ രമണി തമ്പൂരാട്ടിക്കും, മകള്‍ ശ്രീലേഖ വര്‍മ്മക്കുമാണ് സര്‍ക്കാര്‍ അംഗീകാരമായ ഉത്രാടക്കിഴി ലഭിച്ചു. ആചാരം തെറ്റാത്തെ ഉത്രാടമെത്തും മുന്‍പെ ഉത്രാടക്കിഴി വീട്ടിലെത്തിച്ചു നല്‍ക്കുകയായിരുന്നു.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഇവര്‍ക്ക് ചാലക്കുടിയിലെ വീട്ടിലെത്തിച്ച് നല്‍കി വരികയാണ് ഓണത്തിന് പുടവ വാങ്ങുവാനുള്ള തുകയെന്ന നിലക്കാണ് കിഴി സമ്മാനിച്ചു വരുന്നത്.കൊച്ചി രാജവംശത്തിലെ തൃപ്പൂണിത്തറ കോവിലകത്തെ പിന്‍തലമുറക്കാരായ സ്ത്രീജനങ്ങള്‍ക്ക് നല്‍കി വരുന്ന ഓണസമ്മാനമാണിത്.രാജഭരണം അവസാനിച്ച കാലം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ വര്‍ഷവും ഓണത്തിന് മുന്‍പായി ഉത്രാടക്കിഴി നല്‍കി വരുന്നു.
ആദ്യ കാലത്ത് ഇത് ചെറിയൊരു സംഖ്യയായിരുന്നു. അക്കാലത്ത് പോസ്റ്റോഫീസില്‍ പോയി വാങ്ങിച്ചു വരികയായിരുന്നു. പന്ത്രണ്ട് വര്‍ഷമായി തുക വര്‍ദ്ധിപ്പിച്ച് ആയിരം രൂപയാക്കിയതോടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു നല്‍കുവാന്‍ തുടങ്ങി. പ്രളയവും, കൊവിഡുമെല്ലാം എത്തിയിട്ടും ഉത്രാടക്കിഴിക്ക് മുടക്കമൊന്നും വന്നിരുന്നില്ല. ലഭിക്കുന്ന തുകയേക്കാള്‍ സര്‍ക്കാരില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന വലിയൊരു അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നതെന്ന് രമണി തമ്പൂരാട്ടിയുടം, ശ്രീലേഖ വര്‍മ്മയും പറഞ്ഞു.
ചാലക്കുടി തഹസീല്‍ദാര്‍ ഇ.എന്‍.രാജു.രണ്ട് പേര്‍ക്കും തുക കൈമാറി. ഭൂരേഖ തഹസീല്‍ദാര്‍ എന്‍.അശോക് കുമാര്‍,ഡെപ്യൂട്ടി തഹസീല്‍ ദാര്‍ ഒ.ജി.രാജന്‍,വില്ലേജ് ഓഫീസര്‍ എ.എസ്.ശിവാനന്ദന്‍,സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എം.പി.ആന്റണി,കെ.എസ്.സിന്‍സി, രമ രാജപ്പന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
Leave A Comment