ആലുവ, അങ്കമാലി, ചാലക്കുടി : റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നു
അങ്കമാലി : ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ നടപ്പാക്കേണ്ട റെയിൽവേ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ബെന്നി ബഹനാൻ എം.പി. റെയിൽവേ വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദക്ഷിണ റെയിൽവേ മാനേജരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തുനടന്ന യോഗത്തിൽ ആവശ്യപ്പെട്ടു. ആലുവ, അങ്കമാലി, ചാലക്കുടി റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുമെന്ന് യോഗത്തിൽ ഉറപ്പ് ലഭിച്ചതായി എം.പി. പറഞ്ഞു.
ഇതോടൊപ്പം ശബരി റെയിൽവേ പദ്ധതിക്ക് വേണ്ടിയുള്ള ബജറ്റ് വിഹിതം കൂട്ടണം, ആലുവ, അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളിൽ നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പേജ് പുനഃക്രമീകരിക്കണം, ആലുവ റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറുഭാഗത്ത് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷന് സമീപം പുതിയ പ്രവേശന കവാടം നിർമിക്കണം എന്നീ കാര്യങ്ങൾ എം.പി. ആവശ്യപ്പെട്ടു.
മറ്റാവശ്യങ്ങൾ ഇങ്ങനെ
ആലുവ, അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളിൽ എസ്കലേറ്റർ സ്ഥാപിക്കണം, ആലുവയിൽ മൾട്ടി സ്റ്റേഷൻ പാർക്കിങ് സൗകര്യം ഏർപ്പെടുത്തണം, ചൊവ്വര റെയിൽവേ സ്റ്റേഷന് സമീപം പുറയാർ ലെവൽ ക്രോസിന് പകരം റെയിൽവേ മേൽപ്പാലം നിർമിക്കണം, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നുള്ള യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന ആലുവ റെയിൽവേ സ്റ്റേഷനിൽ പതിനാറോളം പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പില്ല. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിക്കാൻ നടപടി സ്വീകരിക്കണം. കൂടാതെ അടിയന്തരമായി ട്രിവാൻഡ്രം എക്സ്പ്രസ്സിനും കണ്ണൂർ ജനശതാബ്ദിക്കും ആലുവയിൽ സ്റ്റോപ്പനുവദിക്കണം. പ്ലാറ്റ്‌ഫോമിന് കുറുകെ ലെവൽ ക്രോസ് നിലനിൽക്കുന്നതിനാൽ കടുത്ത ഗതാഗതക്കുരുക്കനുഭവപ്പെടുന്ന അങ്കമാലി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ മേൽപ്പാലം ഉടൻ നിർമിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കണം.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കാലടി-മലയാറ്റൂർ തീർത്ഥാടനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ അങ്കമാലി റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത് എന്നതിനാൽ പാലരുവി എക്സ്പ്രസ് ധൻബാദ് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, രാജ്യറാണി എക്സ്പ്രസ്, അമൃത എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് അങ്കമാലിയിൽ സ്റ്റോപ്പനുവദിക്കണം.
ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ പാലരുവി എക്സ്പ്രസ്, ധൻബാദ് എക്സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ്, കൊച്ചുവേളി മംഗലാപുരം എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിക്കണം. മുരിങ്ങൂർ ധ്യാനകേന്ദ്രം റെയിൽവേയ്ക്ക് പണം ഡെപ്പോസിറ്റ് നൽകി നിർമിക്കുകയും ധ്യാനകേന്ദ്രത്തിന്റെ ചെലവിൽ പരിപാലിച്ചുവരികയും ചെയ്തുവരുന്ന മുരിങ്ങൂർ ഡിവൈൻ സ്റ്റേഷനിൽ ലോക്ഡൗണിനുശേഷം ട്രെയിൻ സർവീസ് പുനരാരംഭിച്ചപ്പോൾ മുൻപ് സ്റ്റോപ്പുണ്ടായിരുന്ന പല ട്രെയിനുകളുടെയും സ്റ്റോപ്പുകൾ എടുത്ത് കളഞ്ഞിരിക്കുകയാണ്.
മുരിങ്ങൂർ ഡിവൈൻ സ്റ്റേഷനിൽ മുൻപ് സ്റ്റോപ്പുണ്ടായിരുന്ന നാഗർകോവിൽ-മംഗലാപുരം എക്സ്പ്രസ്, ഷൊർണൂർ-തിരുവനന്തപുരം എക്സ്പ്രസ്, ചെന്നൈ-ആലപ്പുഴ എക്സ്പ്രസ്, നിലമ്പൂർ-കോട്ടയം പാസഞ്ചർ എന്നീ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം. ആലുവ, അങ്കമാലി, ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിൽ പൂർണമായും മേൽക്കൂര സ്ഥാപിക്കുക, എന്നീ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിച്ചു. സ്റ്റോപ്പ് അനുവദിക്കുന്നതും മേൽപ്പാലങ്ങൾ ഉൾപ്പെടെയുള്ള വികസനാവശ്യങ്ങൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതായി എം.പി. അറിയിച്ചു.
Leave A Comment