ഇലക്ടറൽ ബോണ്ട്: ബിജെപിക്ക് ലഭിച്ചത് മൊത്തം തുകയുടെ 50%, ലഭിച്ചത് 7,721.4 കോടി
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് മുതൽ മൊത്തം തുകയുടെ 50 ശതമാനവും ലഭിച്ചത് ബിജെപിക്ക് ആണെന്ന് കണക്കുകൾ. 2017 മുതൽ 2024 വരെ ഇലക്ടറൽ ബോണ്ടുകൾ വഴി ആകെ ലഭിച്ചത് 15,529 കോടി രൂപ. ഇതിൽ ബിജെപിക്ക് മാത്രം ലഭിച്ചത് 7,721.4 കോടി. കോൺഗ്രസിന് 1,810 കോടിയും ഇതുവരെ ലഭിച്ചു.
കോർപറേറ്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സ്വന്തം വിലാസം വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് നൽകാവുന്ന സംഭാവനയാണ് ഇലക്ടറൽ ബോണ്ടുകൾ. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിൽ നിന്നും നിശ്ചിത തുകക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇതിലൂടെ എത്ര രൂപ വേണമെങ്കിലും സംഭാവന നൽകാനാവും. 2017-ലാണ് രാജ്യത്ത് ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത്.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിൻ്റെ കണക്കനുസരിച്ച് രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് 15,529 കോടി രൂപ ഇതുവരെ സംഭാവനയായി ലഭിച്ചിട്ടുണ്ട്. ആദ്യ വർഷം(2017-18) ബിജെപിക്ക് ലഭിച്ചത് 1,450.9 കോടി രൂപ. 2018-19 ൽ 210 കോടിയും. 2019 ഏപ്രിൽ 12 നും 2024 ജനുവരി 24 നും ഇടയിൽ 6,060.5 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപിക്ക് ലഭിച്ചത്. 2017 മുതൽ 2024 വരെ ലഭിച്ച തുക ചേർത്താൽ ബിജെപിക്ക് മാത്രം ലഭിച്ചത് 7,721.4 കോടി രൂപ. അതായത് മൊത്തം തുകയുടെ ഏതാണ്ട് 50%.
കോൺഗ്രസിന് ആദ്യ വർഷം 383.3 കോടി ലഭിച്ചപ്പോൾ രണ്ടാം വർഷം വെറും അഞ്ച് കോടിയാണ് സംഭാവനയായി ലഭിച്ചത്. ഇലക്ടറൽ ബോണ്ടുകൾ വഴി കോൺഗ്രസിന് ആകെ ലഭിച്ചത് 1,810 കോടി. ടിഎംസിക്ക് രണ്ട് വർഷത്തിനിടെ 97.3 കോടിയാണ് ലഭിച്ചത്. എസ്ബിഐ വെളിപ്പെടുത്തിയ കണക്കുകൾ പരിശോധിച്ചാൽ പാർട്ടിക്ക് ലഭിച്ച ആകെ തുക 1,706.8 കോടിയാണ്.
2017-18ൽ ബിജെഡിക്ക് സംഭാവനയായി ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എന്നാൽ അടുത്ത വർഷം കഥ മാറി. 2018-19ൽ പാർട്ടിക്ക് ലഭിച്ചത് 213.5 കോടി. 989 കോടി രൂപയാണ് പാർട്ടിക്ക് ഇതുവരെ ലഭിച്ച ആകെ തുക.
Leave A Comment