ത്രിപുരയിൽ വിധിയെഴുത്ത്; പോളിംഗ് ആരംഭിച്ചു
അഗർത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് ആരംഭിച്ചു. രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്.
60 മണ്ഡലങ്ങളിൽ 259 സ്ഥാനാർഥികൾ ജനവിധി തേടുന്ന പോരാട്ടത്തിൽ ബിജെപി-ഐപിഎഫ്ടി സഖ്യവും സിപിഎം-കോൺഗ്രസ് സഖ്യവും തമ്മിലാണു പ്രധാന മത്സരം. ത്രിപുര രാജകുടുംബാംഗം പ്രദ്യോത് ദേബ്ബർമൻ നയിക്കുന്ന തിപ്ര മോത്ത പാർട്ടി ഗോത്രമേഖലകളിൽ നിർണായക ശക്തിയാണ്.
ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഐപിഎഫ്ടി അഞ്ചിലും മത്സരിക്കുന്നു. സിപിഎം 47 സീറ്റിലും കോൺഗ്രസ് 13-ലുമാണ് മത്സരിക്കുന്നത്. 42 സീറ്റിലാണ് തിപ്ര മോത്തയ്ക്കു സ്ഥാനാർഥികളുള്ളത്.
മുഖ്യമന്ത്രി മണിക് സാഹ ടൗൺ ബോർദോവാലി മണ്ഡലത്തിലും, കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ധൻപുരിലും മത്സരിക്കുന്നു. സിപിഎം-കോൺഗ്രസ് സഖ്യം വിജയിച്ചാൽ മുഖ്യമന്ത്രിയാകുമെന്നു കരുതപ്പെടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, സാബ്രൂം മണ്ഡലത്തിലാണു ജനവിധി തേടുന്നത്.28.13 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. മാർച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും.
Leave A Comment