ദേശീയം

നോട്ട് നിരോധനത്തിനെതിരെയുള്ള ഹര്‍ജി: സുപ്രീംകോടതി വിധി ജനുവരി രണ്ടിന്

ന്യൂഡല്‍ഹി: നോട്ട് നിരോധനം ചോദ്യം ചെയ്തുള്ള 50 ഹര്‍ജികളില്‍ സുപ്രീം കോടതി ജനുവരി രണ്ടിന് വിധി പറഞ്ഞേക്കും. ജസ്റ്റീസ് അബദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസില്‍ വിധി പറയുക.

2016 നവംബര്‍ എട്ടിന് 1000,500 നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി പറയുക. 2016 ലെ സര്‍ക്കാരിന്‍റെ തീരുമാനവുമായി ബന്ധപ്പെട്ട പ്രസക്ത രേഖകള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഡിസംബര്‍ ഏഴിന് കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും നിര്‍ദേശിച്ചിരുന്നു.

ജസ്റ്റീസുമാരായ ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍, ബി.വി.നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. കേന്ദ്ര സര്‍ക്കാരിനായി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയും റിസര്‍വ് ബാങ്കിനായി അവരുടെ അഭിഭാഷകനും ഹാജരായി. ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകരായ പി. ചിദംബരം, ശ്യാം ദിവാന്‍ എന്നിവർ ഹാജരായി.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡിന്‍റെ ശിപാര്‍ശയില്‍ മാത്രമേ നോട്ടുനിരോധനം പോലുള്ള സുപ്രധാന തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂവെന്നും ഉടനടി നോട്ടുകള്‍ അസാധുവാക്കിയത് ഗുരുതരമായ പിഴവാണെന്നും ചിദംബരം വാദിച്ചു.

Leave A Comment