പ്രധാന വാർത്തകൾ

മഴയ്ക്ക് നേരിയ ശമനം; ചെന്നൈ നഗരത്തിൽ വെള്ളക്കെട്ട് തുടരുന്നു, മരിച്ചവരുടെ എണ്ണം എട്ടായി

ചെന്നൈ: മിഗ്ജാമ് ചുഴലിക്കാറ്റിനെതുടര്‍ന്ന് ചെന്നൈയിലുണ്ടായ അതിശക്തമായ മഴയ്ക്ക് ഇന്ന് നേരിയ ശമനം. നഗരത്തിൽ വെള്ളക്കെട്ട് തുടരുകയാണ്. മഴ കുറഞ്ഞതോടെ നഗരത്തില്‍ മെട്രോ സർവീസുകൾ പുനരാരംഭിച്ചു. ചെന്നൈ വിമാനത്താവളം ഇന്ന് തന്നെ തുറന്നേക്കും. രാവിലെ 11 മണിയോടെ ചെന്നൈയിലെ 80 ശതമാനം സ്ഥലത്തും വൈദ്യുതി പുന:സ്ഥാപിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയെകതുടര്‍ന്നുണ്ടായ അപകടങ്ങളിലായി ചെന്നൈയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മരണസംഖ്യ സംബന്ധിച്ച് ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ഒരു സ്ത്രീയും ഏഴു പുരുഷന്മാരുമാണ് മരിച്ചത്. 

ആദ്യ വിമാനം 10:45ന് മുംബൈയിൽ നിന്നെത്തും. തുടര്‍ന്ന് രാവിലെ 11ന് ചണ്ഡിഗണ്ഡിലേക്കുള്ള വിമാനം ചെന്നൈയില്‍നിന്ന് പുറപ്പെടും. വെള്ളക്കെട്ടിനെതുടര്‍ന്ന് നഗരത്തിലെ 17 സബ് വേകള്‍ അടഞ്ഞുകിടക്കുകയാണ്. മണിക്കൂറുകള്‍ നീണ്ട മഴ മാറിയതിന്‍റെ ആശ്വാസത്തിലാണ് ചെന്നൈ. ഇതിനോടകം പലയിടത്തും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്. ഇതിനിടെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ചെന്നൈ സെന്‍ട്രലിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. ഇതിനിടെ, മിഗ്ജാമ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ആന്ധ്രാതീരത്ത് എത്തും. മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കര തൊടാനിരിക്കെ ആന്ധ്ര തീരം കനത്ത ജാഗ്രതയിലാണ്.ആന്ധ്രയിലെഎട്ട്  ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Leave A Comment