പ്രധാന വാർത്തകൾ

'എന്തെങ്കിലും കഴിച്ചോ?' 'കഞ്ഞികുടിച്ചു', സ്വപ്ന-ശിവശങ്കർ ചാറ്റിലെ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴയാരോപണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകൾ പുറത്ത്. സ്വപ്നക്ക് നോർക്കയുടെ സ്ഥാപനത്തിൽ ജോലി നൽകുന്ന കാര്യങ്ങളടക്കം സുഖവിവരങ്ങൾ അന്വേഷിക്കുന്ന വിവരങ്ങളാണ് പുറത്തായത്.

ഭക്ഷണം കഴിച്ചോ എന്ന സ്വപ്നയുടെ ചോ​ദ്യത്തിന് കഞ്ഞി കുടിച്ചെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. താൻ സാൻഡ് വിച്ച് കഴിച്ചെന്ന് സ്വപ്നയും പറയുന്നു. നിങ്ങളെ ഇത്ര തകർന്ന അവസ്ഥയിൽ കണ്ടിട്ടില്ലെന്നും തനിക്കത് സഹിക്കാനാകില്ലെന്നും ആശങ്കപ്പെടേണ്ടെന്നും എല്ലാം ശരിയാകുമെന്നും ശിവശങ്കർ സ്വപ്നയോട് പറഞ്ഞു. സുഖമില്ലെന്ന സ്വപ്ന മറുപടി നൽകുമ്പോൾ കുറച്ച് ഉറങ്ങാനും ശിവശങ്കർ ഉപ​ദേശിച്ചു. നോർക്കയുടെ സ്ഥാപനത്തിൽ ജോലി ലഭിച്ചാൽ വിദേശരാജ്യങ്ങളിലേക്ക് യാത്ര നടത്തേണ്ടി വരുമെന്നും ശിവശങ്കർ സൂചന നൽകി. യുഎഇ കോൺസുലേറ്റിലെ ജോലി നഷ്ടമായതിന് കാരണം എംഎ യൂസഫലിയാണെന്നും സ്വപ്ന ചാറ്റിൽ ആരോപിക്കുന്നു. നോർക്കയിലെ ജോലിയും യൂസഫലി ഇടപെട്ട് മുടക്കുമെന്നും സ്വപ്ന പരാതിപ്പെടുന്നു. എന്നാൽ മുഖ്യമന്ത്രിയോട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് യൂസഫലിയെ ഭയമില്ലെന്നും ശിവശങ്കർ മറുപടി നൽകി. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെട്ടന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങൾ.

 നോർക്കയുടെ ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ജോലി നൽകാമെന്നാണ് ശിവശങ്കറിന്റെ വാ​ഗ്ദാനം. എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാൻ നിർദേശിച്ചിട്ടുണ്ടെന്നും എല്ലാവരും അം​ഗീകരിച്ചെന്നും ശിവശങ്കർ ചാറ്റിൽ പറയുന്നു.  മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ശിവശങ്കർ ഉറപ്പ് നൽകുന്നു. നിങ്ങളുടെ രാജിയിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഞെട്ടി. നിങ്ങളെ ഹൈദരാബാദിലേക്ക് ട്രാൻസ്ഫർ ചെയ്തതിന് പിന്നിൽ യൂസഫലിയാണെന്നും അദ്ദേഹം പറഞ്ഞു. 

നോർക്കയിലെ നിയമനത്തെയും യൂസഫലി എതിർക്കാൻ സാധ്യതയുണ്ട്.  നിങ്ങൾ മുഖ്യമന്ത്രിയെ കണ്ടെന്നും കാര്യങ്ങൾ വിശദീകരിച്ചെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങൾ മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സിഎമ്മിന് യൂസഫലിയെ ഭയമില്ലെന്നും ചാറ്റിൽ പറയുന്നു. എന്നാൽ, യൂസഫലിയുടെ ഇടപെടൽ കാരണം തന്നെ നോർക്കയിൽ നിയമിക്കാൻ സാധ്യതയില്ലെന്നും സ്വപ്ന പറയുന്നു. ഭയക്കേണ്ടതില്ലെന്നും ആകുലപ്പെടേണ്ടതില്ലെന്നും ശിവശങ്കർ ഉറപ്പ് നൽകി. നോർക്കയിൽ ജോലി കിട്ടിയാൽ ധാരാളം വിദേശ യാത്രകൾ നടത്തേണ്ടി വരുമെന്നും ശിവശങ്കർ മുന്നറിയിപ്പ് നൽകി. ഭക്ഷണം കഴിച്ചോ എന്ന സ്വപ്നയുടെ ചോദ്യത്തിന് കഞ്ഞികുടിച്ചെന്നും ശിവശങ്കർ മറുപടി നൽകി.

Leave A Comment