കാലം കരുതിവേച്ചതിനെ കാത്തിരിക്കുന്ന കുട്ടിക്കല്‍ ജയചന്ദ്രന്‍
കുട്ടിക്കല്‍ എന്ന് കേള്‍ക്കുമ്പോള്‍ അടുത്തിടെ ആ ഗ്രാമത്തില്‍ ഉണ്ടായ വ്യാപകമായ ജപ്തി ഭീഷണിയാണ് ഓര്‍മ്മ വരുക.അതിന് മുമ്പ് കുട്ടിക്കലിലെ ഉരുള്‍പൊട്ടലും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.ഇതൊന്നുമല്ലാതെ കുട്ടിക്കലെന്ന്‍ കേള്‍ക്കുമ്പോള്‍ മനസ്സിലേക്കോടി എത്തുന്ന ഒരു കലാകാരനുണ്ട് കുട്ടിക്കല്‍ ജയചന്ദ്രന്‍.
ഹൈസ്കൂള്‍ കോളേജ് കാലഘട്ടങ്ങളില്‍ കലാപരമായി കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും ആദ്യം ടിവിയിലും തുടര്‍ന്ന് സിനിമയിലും അവസരങ്ങള്‍ ജയചന്ദ്രനെ തെടിയെത്തുകയായിരുന്നു. മറ്റ് കലാകാരന്മാരില്‍ നിന്നും ജയചന്ദ്രനെ വ്യത്യസ്തനാക്കുന്നതും അതു തന്നെയാണ് . ജയചന്ദ്രന്‍ തന്‍റെ ജീവിതയാത്രയിലെ വഴിത്തിരിവുകള്‍ ഓര്‍ത്തെടുക്കുന്നു.
അടങ്ങാത്ത അഭിനയ അഭിനിവേശം

ചെറുപ്പം മുതലേ അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. വീട്ടുകര്‍ക്കാണെങ്കില്‍ ഒറ്റ മകനായ എന്നെ ഡോക്ടറാക്കാനായിരുന്നു മോഹം. സ്കൂള്‍ കാലഘട്ടത്തിലേ കലാ പ്രവര്‍ത്തനം തുടങ്ങി. പ്രകൃതിയോടും കലയോടും ഇഴുകിച്ചേര്‍ന്നാല്‍ ബാക്കിയെല്ലാം അപ്രത്യക്ഷമാകും.കോളേജ് കാലഘട്ടത്തില്‍ എത്തിയപ്പോഴേക്കും നാടകത്തില്‍ നിന്നും മനസ്സ് സിനിമയിലേക്ക് ചേക്കേറി.
നടൻ ജയന്‍ ജീവിതത്തിന്‍റെ ഭാഗം
നന്നേ ചെറുപ്പത്തിലെ മനസ്സില്‍ പതിഞ്ഞ നടന്‍ ജയനാണ് ആദ്യം ജയന്‍റെ ആരാധകന്‍ മാത്രമായിരുന്നെങ്കില്‍ പിന്നീട് ജയന്‍ ജീവിതത്തിന്‍റെ ഭാഗമായി. അങ്ങനെ തന്നെ ജീവിതം മുന്നോട്ടു പോയി. സിനിമയില്‍ എത്തിപ്പെടാന്‍ സാധ്യത ഉണ്ടായിരുനില്ല. കുടുംബത്തില്‍ ആര്‍ക്കും ഈ മേഖലയുമായി ഒരു ബന്ധവുമില്ല. സുഹൃത്തുക്കള്‍ക്കും ഇല്ല. ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ലാത്ത ആഗ്രഹമെന്ന് മനസ്സ് പറഞ്ഞിരുന്നു.

പഠിക്കാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡോക്ടര്‍ ആകാം. എഞ്ചിനീയര്‍ആകാം. പഠിച്ചാല്‍ മാത്രം മതി. പക്ഷെ പഠിക്കാനുള്ള മനസ്സ് വേണമല്ലോ.
സിനിമ നടനാകുക എന്നത് നടക്കുന്ന കാര്യമല്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ ആശക്കൊപ്പം നിരാശയും ഞാന്‍ ഫിക്സ് ചെയ്തു . രക്ഷയില്ലെന്ന് ഉറപ്പിച്ചു കൊണ്ട് തന്നെ മുമ്പോട്ട് നീങ്ങി.
സൗഹൃദങ്ങള്‍ വഴിതിരിച്ചുവിട്ട ജീവിതം

ജീവിതത്തിലെ വഴിത്തിരിവ് എന്ന് പറയുന്നത് എന്‍റെ സുഹൃത്തുക്കളായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതില്‍ ചെറുപ്പം മുതലേയുള്ള സുഹൃത്തുക്കള്‍ ഉണ്ട്. അവര്‍ തരുന്ന സ്നേഹം, പ്രോത്സാഹനം,വലുതായപ്പോള്‍ പലരുടെയും ചിന്ത മാറി. ജീവിത ശൈലി മാറി. എന്നാല്‍ ചിലര്‍ കൂടെ നിന്നും. പ്രത്യേകിച്ചും സ്കൂള്‍ കാലഘട്ടത്തിലെ സുഹൃത്തുക്കള്‍ എന്റെ ജീവിതത്തിലെ വഴിത്തിരിവിന് കാരണമായിട്ടുണ്ട്.
കോമഡി ടൈം പ്രോഗ്രാം വഴിത്തിരിവായി

പ്രോഗ്രാമിന് വേണ്ടി അലഞ്ഞു നടന്ന കാലം. കഷ്ടപ്പാടും ബുദ്ധിമുട്ടും മസില്‍ പവറുമല്ല കാലമാണ് എന്നെ കൂട്ടി കൊണ്ട് പോയത്. ഞാന്‍ മിമിക്രി രംഗത്തുള്ള സമയം സുര്യ ടിവിയില്‍ കോമഡി ടൈം എന്ന പ്രോഗ്രാം തുടങ്ങുന്നു. അതെന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറി.
ഇന്ന് ഒരു നടന് വര്‍ഷങ്ങളോളം സൂപ്പര്‍ ഹിറ്റുകള്‍ ചെയ്‌താല്‍ കിട്ടാവുന്ന ആരാധന കോമഡി ടൈം എന്ന പ്രോഗ്രാമിലൂടെ എനിക്ക് ലഭിച്ചു.ജിവിതത്തിലെ വര്‍ണ്ണാഭമായ വഴിത്തിരിവ്. പലരും കാലങ്ങള്‍ക്ക് ശേഷമാണ് താരമാകുന്നത്. എന്നാല്‍ കാലം എന്താണ് എന്റെ കാര്യത്തില്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് കണ്ടു തന്നെ അറിയണം. പത്ത് വര്‍ഷം ആ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്തു.അതു കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ആ പ്രോഗ്രാം എല്ലാവരും
ഓര്‍ക്കുന്നു.എനിക്കൊറ്റ ജീവിതമേ ഉള്ളൂ കല അതല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ കഴിയില്ല.
ഒരു ചിത്രത്തില്‍ ഞാന്‍ നായകനായി അഭിനയിച്ചിട്ടുണ്ട്.എന്നാല്‍ എനിക്കതിനേക്കാള്‍ ഏറെ സന്തോഷം നല്‍കിയത് നായകനല്ലാതെ അഭിനയിക്കുമ്പോഴാണ്. കാരണം നായകനായിരുന്നെങ്കില്‍ തട്ടിക്കൂട്ട് പടം കിട്ടുമെങ്കിലും എന്നും ജനങ്ങള്‍ ഓര്‍ത്തിരിക്കുന്ന ചില കഥാ പാത്രങ്ങള്‍ ലഭിക്കുമായിരുന്നില്ല.ലോക ഹിറ്റിന്റെ ഭാഗമാകാന്‍ കഴിയുമായിരുന്നില്ല.
ദിലീപിന്‍റെ ജീവിതത്തിലെ പ്രധാന ബ്രേക്കുകളില്‍ ഒന്നാണ് ചാന്ത് പൊട്ട്. അതില്‍ ലോറന്‍സ് എന്ന കഥാപാത്രത്തെ എനിക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞു. പിന്നീട് ലോകഹിറ്റ് സിനിമയായ ദൃശ്യത്തിലെ ബസ് കണ്ടക്ടര്‍. വളരെ ചെറിയ വേഷമാണെങ്കിലും ആരും മറക്കാത്ത ദൃശ്യം.ഓഗസ്റ്റ് 2തൊടുപുഴയിലെ ധ്യാന കേന്ദ്രം എന്ന് കേട്ടാലെ ഓര്‍ക്കുന്ന ഭാഗം .ലാലേട്ടനെ അനുകരിച്ചാണ് മിമിക്രി രംഗത്ത് ഞാന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്.
ആരുടെയും ഒരു ശുപാര്‍ശയുമില്ലാതെ ലാലേട്ടന്‍റെ കൂടെ വളരെ ചെറിയ റോളിലാണെങ്കിലും ആരും മറക്കാത്ത ദൃശ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത്എന്‍റെ ജീവിതത്തിലെ വലിയ വഴിത്തിരിവ് തന്നെയാണ്. കാലം എനിക്കായി ഇനിയെന്ത് കരുതി വച്ചിരിക്കുന്നുവെന്ന് കാത്തിരുന്നു കാണാം.
തയ്യാറാക്കിയത് :ഉമ ആനന്ദ്
Leave A Comment