മാളയില്‍ സ്ത്രീകളെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
.മാള: സ്ത്രീകളെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തൈക്കൂട്ടം അണ്ണാറ മൂത്തേടത്ത് വീട്ടിൽ പാതിരാ അംബു എന്നറിയപ്പെടുന്ന അംബുജാക്ഷനെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി ആയുധവുമായി അന്നമനട കല്ലൂരിലെ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് അംബുജാക്ഷനെ മാള പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ ഇയാള്‍ ആയുധവുമായി വന്ന് മോഷണശ്രമം നടത്തിയതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി യിൽ നിന്നും ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അംബുജാക്ഷനെ പിടികൂടുകയായിരുന്നു. ഈ കേസിലെ പരാതിക്കാരിയുടെ വീട്ടിൽ കഴിഞ്ഞ ഏപ്രിൽ മാസം രാത്രി പന്ത്രണ്ട് മണിക്ക് മുഖം മൂടി ധരിച്ച് ആയുധവുമായി വീട്ടു പറമ്പിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വീട്ടുകാർ ബഹളം വച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷവും അംബുജാക്ഷൻ അന്നമനടയിലെ മറ്റൊരു വീട്ടിൽ രാത്രി അതിക്രമിച്ചു കയറി സ്ത്രീകൾക്കു നേരെ അതിക്രമം നടത്തിയ കുറ്റത്തിന് പിടിയിലായി ഇയാള്‍ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. രാത്രി സമയങ്ങളിൽ കറങ്ങി നടന്ന് സ്ത്രീകളെ ഉപദ്രവിക്കുന്ന സ്വഭാവമുള്ളതിനാലാണ് ഇയാൾ നാട്ടിൽ പാതിരാ അംബു എന്നറിയപ്പെടുന്നത്.
മാള എസ് എച്ച് ഒ വി സജിൻ ശശിയുടെ നേതൃത്വത്തിൽ എസ്ഐ രമ്യ കാർത്തികേയൻ, സ്പെഷൽ ബ്രാഞ്ച് ഓഫീസർ മുരുകേഷ് കടവത്ത്, സീനിയർ സിപിഒ മാരായ ജിബിൻ കെ ജോസഫ്, സിദീജ, എഎസ്ഐ ജസ്റ്റിൻ, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്-
Leave A Comment