ജില്ലാ വാർത്ത

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: മുന്‍ സിപിഐഎം നേതാവ് സി കെ ചന്ദ്രനെ ചോദ്യം ചെയ്ത് ഇ ഡി

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിപിഐഎം നേതാവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗം സി കെ ചന്ദ്രനെയാണ് ഇ ഡി ചോദ്യം ചെയ്തത്. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. 

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്നാണ് സികെ ചന്ദ്രന് കേസുമായി ബന്ധമുണ്ടെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചത്. ഇതില്‍ വ്യക്തത വരുത്താനായാണ് സികെ ചന്ദ്രനെ ചോദ്യം ചെയ്തത്. തട്ടിപ്പ് നടക്കുന്ന സമയത്ത് ബാങ്കിന്റെ ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചിരുന്നത് സി.കെ ചന്ദ്രനെയാണ്. ഈ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു ബാങ്കിന്റെ മാനേജര്‍. 

സിപിഐഎം ഏരിയാ കമ്മിറ്റി അംഗവും ബാങ്ക് സെക്രട്ടറിയുമായിരുന്ന സുനില്‍ കുമാറുമായി ചേര്‍ന്ന് തട്ടിപ്പിന് കൂട്ടുനിന്നു എന്നതാണ് പ്രധാന പരാതി. ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികള്‍ നല്‍കിയ മൊഴിയും ഇത് തന്നെയാണ്. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ചന്ദ്രനെ സിപിഐഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

അതിനിടെ കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ ജാഗ്രതക്കുറവുണ്ടായതിന്റെ പേരിൽ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് െചയ്ത രണ്ട് സി.പി.എം. ജില്ലാ കമ്മിറ്റി അംഗങ്ങളെ തിരിച്ചെടുത്തു. തിരിച്ചെടുക്കാൻ തീരുമാനിച്ചത് ഒരു വർഷം മുന്‍പാണെങ്കിലും തിങ്കളാഴ്ച സമാപിച്ച ജില്ലാ സെക്രട്ടേറിയറ്റ്-ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഉല്ലാസ് കളക്കാട്ട്, കെ.ആർ. വിജയ എന്നിവരെ ഒൗദ്യോഗികമായി തിരിച്ചെടുത്തത്.

Leave A Comment