കേരളം

സിറോ മലബാര്‍ സഭ തര്‍ക്കം; ബിഷപ്പ് ആന്‍റണി കരിയില്‍ രാജിസന്നദ്ധത അറിയിച്ചതായി സൂചന

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയിൽ രാജി സന്നദ്ധത അറിയിച്ചതായി സൂചന. ആന്റണി കരിയിലിനെതിരായ നടപടി ചർച്ച ചെയ്യാൻ വത്തിക്കാൻ സ്ഥാനപതി കൊച്ചിയിലെത്തിയിരുന്നു. സ്വന്തം കൈപ്പടയിൽ എഴുതിയ രാജിക്കത്ത്  വത്തിക്കാൻ പ്രതിനിധിക്കു  കൈമാറിയെന്നാണ് വിവരം. 

ബിഷപ്പ് കുര്യൻ മഠത്തിക്കണ്ടത്തിലിന്റെ സാന്നിധ്യത്തിൽ ആയിരുന്നു വത്തിക്കാന്‍ സ്ഥാനപതിയും ബിഷപ്പ് ആന്‍റണി കിരിയിലുമായുള്ള കൂടിക്കാഴ്ച്ച. ബിഷപ്പിന്‍റെ രാജിയോടെ അതിരൂപതയിൽ  അഡ്മിനിസ്ട്രേറ്റിവ് ഭരണം പ്രഖ്യാപിച്ചേക്കും. തീരുമാനങ്ങൾ സിറോ മലബാർ സിനഡ് ഔദ്യോഗികമായി 
പ്രഖ്യാപിക്കും.

സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന് പിന്തുണ നൽകിയെന്ന  ആരോപണമാണ് ബിഷപ്പ് ആന്‍റണി കരിയിലിനെതിരെ ഉയര്‍ന്നത്. കർദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ  ഭൂമി വിൽപ്പന വിവാദത്തിന് പിന്നാലെ ബിഷപ്പ്, കുർബാന ഏകീകരണത്തിലും സിനഡ് തീരുമാനം പരസ്യമായി എതിർത്ത് കർദ്ദിനാൾ വിരുദ്ധ നീക്കത്തിന് ഒപ്പം നിന്നിരുന്നു. മെത്രാപോലീത്തൻ വികാരി സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് കഴിഞ്ഞ ആഴ്ച ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നുവരെ ബിഷപ്പ് മറുപടി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മാർ ആന്‍റണി കരിയിലിനെ നേരിൽ കാണുന്നതിന് വത്തിക്കാൻ സ്ഥാനപതി എത്തിയത്.

Leave A Comment