കേരളം

തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി.ആശുപത്രികളില്‍ ഇതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. ഡിജിപി ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കും. ആക്രമണകാരികളായ തെരുവുനായകളെ പിടികൂടണം. തെരുവുനായകളുടെ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നായ്ക്കളെ കൊല്ലുന്നത് സാക്ഷര കേരളത്തിന് ചേര്‍ന്നതല്ലെന്ന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കോടതിയില്‍ വാദിച്ചു. തെരുവുനായകളെ കൊല്ലുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണം. തെരുവുനായ ശല്യം രാജ്യവ്യാപകമായി ഉണ്ടെന്നും ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കോടതിയില്‍ വാദിച്ചു.

തെരുവുനായ്ക്കളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് കാണിച്ച്‌ ഡിജിപി അനില്‍കാന്ത് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇത്തരം നടപടികളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കണം. തെരുവുനായ ശല്യത്തില്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയത്.

Leave A Comment