‘തന്റെ മനസിലെ കുഴിയിൽ വീണ് ആരും മരിക്കില്ല', മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി വി ഡി സതീശൻ
മാവേലിക്കര:മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നാണ് മന്ത്രിയുടെ മറുപടി. ഉത്തരം കിട്ടാത്തപ്പോള്‍ കൊഞ്ഞനം കുത്തിക്കാണിക്കും. മന്ത്രിക്ക് അസഹിഷ്ണുതയാണെന്നും സതീശന്‍ പറഞ്ഞു.
പ്രീ മണ്‍സൂണ്‍ വര്‍ക്കുകള്‍ നടന്നിട്ടില്ല. ഇപ്പോഴും ടെന്‍ഡറുകള്‍ പുരോഗമിക്കുന്നു. പോസ്റ്റ് മണ്‍സൂണ്‍ വര്‍ക്കുകളാണ് നടക്കുന്നത്.
റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോൾ തന്‍റെ മനസിലെ കുഴിയടക്കാനാണ് പറയുന്നത്. തന്റെ മനസിലെ കുഴിയിൽ വീണു ആരും മരിക്കില്ല. താന്‍ ചോദിച്ച മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ വ്യക്തിഹത്യ നടത്താനാണ് മന്ത്രി ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
ഹൈക്കോടതി വരെ സര്‍ക്കാരിനെ വിമര്‍ശിച്ചു. എന്നാല്‍ പ്രതിപക്ഷം വിമര്‍ശിക്കരുത് എന്നാണ് മന്ത്രി പറയുന്നത്. വിമര്‍ശിക്കാന്‍ പാടില്ല, ഉപദേശിക്കാന്‍ പാടില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നന്നായി ജോലി ചെയ്താല്‍ മന്ത്രിയെ അഭിനന്ദിക്കാന്‍ മടിക്കില്ലെന്നും സതീശന്‍ മാവേലിക്കരയില്‍ വ്യക്തമാക്കി.
Leave A Comment