രാഹുലിനൊപ്പം നടന്നത് ബിജെപിയില്‍ ചേരാനല്ല: കെ.മുരളീധരന്
തിരുവനന്തപുരം: താന്‍ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന് എംപി. നട്ടാല്‍ കുരുക്കാത്ത പിതൃശൂന്യനുണകളാണ് ചിലര്‍ തനിക്കെതിരെ പ്രചരിപ്പിക്കുന്നതെന്ന് മുരളീധരന് ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധിയോടൊപ്പം 495 കിലോമീറ്റര്‍ കേരളം മുഴുവന്‍ താന്‍ കാല്‍നടയായി സഞ്ചരിച്ചത് ബിജെപിയില്‍ ചേരാനല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണെന്നും മുരളീധരന് വ്യക്തമാക്കി. രാഹുലിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ പിക് ആക്കിക്കൊണ്ടാണ് മുരളീധരന്റെ പ്രതികരണം.
ഏതൊരു പ്രതികൂല സാഹചര്യത്തിലും കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിൽ അടിയുറച്ചു നില്ക്കും. എത്ര അപമാനിക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരും. ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് താന്‍ പറഞ്ഞത്. അതിന്റെ പേരില്‍ വേട്ടയാടാന്‍ നോക്കണ്ട.
സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതു പോലെ ബിജെപിയില്‍ ചേര്‍ന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രി സ്ഥാനത്തെക്കാള്‍ തനിക്ക് അഭിമാനം സാധാരണ കോണ്‍ഗ്രസ് പ്രവര്ത്തകന് ആകുന്നതാണ്.
അതുകൊണ്ട് കെ.കരുണാകരന്റെ മകനെ സംഘിയാക്കാന്‍ ആരും മെനക്കെടണ്ട. മതേതര നിലപാടുകള്‍ എന്നും ഹൃദയത്തോടെ ചേര്‍ത്തു പിടിച്ചിട്ടുണ്ട്. അത് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും മുരളീധരന് വ്യക്തമാക്കി.
Leave A Comment