വയലിൻ നെടുമങ്ങാട് ശിവാനന്ദന് ജീവശ്വാസം
സംഗീതോപകരണങ്ങളില്‍ പ്രഥമ സ്ഥാനീയനാണ് വയലിന്‍. കച്ചേരിക്ക് വയലിന്‍ അവിഭാജ്യഘടകമാണ് .തന്നെയുമല്ല മനസ്സിനെ കൂടുതല്‍ രമിപ്പിക്കുന്നതും വയലിന്‍ തന്നെ. ജീവിതം തന്നെ വയലിന് വേണ്ടി സമര്‍പ്പിച്ചവരും ഇവിടെയുണ്ട്. ഏഴ് പതിറ്റാണ്ടുകളായി വയലിനുമായി അരങ്ങില്‍ ശോഭിക്കുന്ന കലാകാരനാണ് നെടുമങ്ങാട് ശിവാനന്ദന്‍ വയലിനെ ജീവ ശ്വാസമായി കൊണ്ട് നടക്കുന്ന ശിവാനന്ദന്‍ പിന്നിട്ട വഴികള്‍ ഓര്‍ത്തെടുക്കുന്നു.
എൻ്റെ തുടക്കം
ജന്മം കൊണ്ട് നെടുമങ്ങാട്ടുകാരനാണെങ്കിലും കര്‍മ്മം കൊണ്ട് ചേര്‍ത്തലക്കാരനാണ് ഞാന്‍.അച്ഛന്‍ വാസുദേവന്‍ പിള്ളയുടെയും അമ്മ ദാക്ഷായിണി അമ്മയുടെയും എട്ടു മക്കളില്‍ മൂന്നാമന്‍ .അച്ഛന്‍ സംഗീത വിദ്വാനായിരുന്നു.സംഗീത അധ്യാപകനായ അദ്ദേഹം വീണയിലും പ്രാഗത്ഭ്യം തെളിയിച്ചിരുന്നു.
എന്‍റെ ചേട്ടനെ അദ്ദേഹം വീണ പഠിപ്പിച്ചു. രണ്ടാമതുള്ള ചേച്ചിയെ പാട്ടും ഡാന്‍സും മൂന്നാമനായ എന്നെ വയലിന്‍,എന്‍റെ അനുജനെ മൃദംഗം .എന്നാല്‍ അവരാരും പ്രവീണ്യം നേടിയില്ല. ഇന്ന് ഞാന്‍ വയലിന്‍ രംഗത്ത്നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം അച്ഛനാണ്, അച്ഛന്‍ മാത്രമാണ്.
ഞാന്‍ ഏഴാം തരം ജയിച്ചതും അച്ഛന്‍ എന്നെ തിരുവനന്തപുരം സംഗീത കോളജില്‍ ചേര്‍ത്തു. അന്ന് എനിക്ക് പതിമൂന്ന് വയസ്സ്. എന്‍റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത സംഭവവും ആദ്യ വഴിത്തിരിവും ആ കാലഘട്ടത്തിലാണ്.
ആദ്യ പ്രതിഫലം ഒരു രൂപ
നെടുമങ്ങാട് അമ്മന്‍ കോവിലില്‍ പരിപാടിക്ക്എത്തിയ അനന്ത കൃഷ്ണന്‍ ഞങ്ങളുടെ വീട്ടില്‍ എത്തി അവതരിപ്പിക്കുന്നത് ഹരി കഥയാണ്. എന്നോട് അദ്ദേഹം സംസാരിക്കുന്ന സമയം ഞാന്‍ വയലില്‍ പഠിക്കുന്നുണ്ടെന്ന് അച്ഛന്‍ പറഞ്ഞു.( ഞാന്‍ ഏഴ് വയസ്സിലേ വയലിന്‍ പഠനം തുടങ്ങിയിരുന്നു) എന്നാല്‍ ശിവാനന്ദന്‍ എനിക്ക് വയലിന്‍ വായിക്കട്ടെ എന്നദ്ദേഹം പറഞ്ഞു.അതായിരുന്നു എന്റെ ആദ്യ പ്രോഗ്രാം, ആദ്യത്തെ വഴിത്തിരിവും. എനിക്കന്ന് കിട്ടിയ പ്രതിഫലം ഒരു രൂപ.വര്‍ഷങ്ങള്‍ക്കു മുമ്പാനെന്നോര്‍ക്കണം .
പിന്നീട് സംഗീത കോളേജില്‍ പഠനം,തുടര്‍ന്നു,18വയസ്സില്‍ ഗാനഭൂഷനും ആ കാലത്ത് വയലിന്‍ ഇല്ലാത്തതുകൊണ്ട് കാലത്ത് സബ് ആയി എടുത്തത് വീണ.
1954ല്‍പഠനം അവസാനിച്ചു. 1955 മാര്‍ച്ച് 1ന് പാണാവള്ളിയില്‍ ഓടമ്പിള്ളി സ്കൂളില്‍ സംഗീത അദ്ധ്യാപകനായി ജോലി ലഭിച്ചു. ആ നാട്ടില്‍ ധാരാളം അമ്പലങ്ങള്‍ ഉണ്ട്.പലപ്പോഴും പരിപാടികളും ഉണ്ടാകും.പ്രധാനമായും കച്ചേരികള്‍,.അന്ന് ചേര്‍ത്തലയില്‍ വയലിന്‍ വായിക്കാന്‍ ആളില്ല.ആലപ്പുഴയിലെ കളര്‍കോട് മഹാദേവനും കൃഷ്ണനുമാണുള്ളത്.ചേര്‍ത്തലയില്‍ താമസിക്കുന്ന എന്നെ അവര്‍ അവരുടെ അത്യാവശ്യമാക്കി മാറ്റി.എല്ലാ കച്ചേരികള്‍ക്കും ഞാനായി വയലിന്‍ വായന.പകല്‍ സ്കൂളില്‍ രാത്രി പരിപാടികളില്‍ ജീവിതം ആ വഴിക്ക് നീങ്ങി.
കുംഭകോണം രാജ മാണിക്യം പിള്ള ഗുരു
അച്ഛന്‍ അപ്പോഴേക്കും യാത്രയായി. എന്റെ അടുത്ത സുഹൃത്ത് ഹരിപ്പാട് ഗോപിനാഥന്‍ പറഞ്ഞു.മറ്റൊരു ഗുരുവിന്‍റെ കീഴില്‍ വയലിന്‍ തുടര്‍ന്നും നിര്‍ബന്ധമായും പഠിക്കണം.അങ്ങനെ ലോക പ്രസിദ്ധനായ വയലിന്‍ വിദ്വാന്‍ കുംഭകോണം രാജ മാണിക്യം പിള്ളയുടെ ശിഷ്യന്‍ വിരുതു നഗര്‍ ഗണപതിയാപി പിള്ളയുടെ ശിക്ഷ്യനായി.

അദ്ദേഹം തിരുവനന്തപുരം ഒള ഇന്ത്യ റേഡിയോയില്‍ സ്റ്റാഫായിരുന്നു.ഗോപിചേട്ടന്‍ തന്നെയായിരുന്നു ഇദ്ദേഹത്തിന്‍റെ അടുത്ത് എന്നെ എത്തിച്ചതും ജോലിക്ക് കയറും മുമ്പേ പഠനം തുടങ്ങിയെങ്കിലും അധികം തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഓരോ തവണ അവധി കിട്ടുമ്പോഴും അവധിയെടുത്തും തുടര്‍ന്ന് പഠിച്ചു. ഇത്രക്ക് ആത്മാര്‍ഥതയുള്ള ഗുരുവിനെ കിട്ടാന്‍ ബുദ്ധിമുട്ടാണ്
മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്.അദ്ദേഹം ഒരു പൈസ പോലും ഫീസായി വാങ്ങിയില്ലെന്ന് മാത്രമല്ല എന്നെ അദ്ദേഹത്തിന്‍റെ മകനായി കാണുകയും ചെയ്തു.ഇതും എന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.നീ നന്നായി വായിക്കുന്നതാണ് എന്റെ ഗുരു ദക്ഷിണ എന്ന് കൂടി അദ്ദേഹം പറഞ്ഞു.
പിന്നീട് എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.ചില ദിവസങ്ങളില്‍ മൂന്ന് പരിപാടികള്‍ വരെ ഉണ്ടായിട്ടുണ്ട് നില്‍ക്കാനും ഇരിക്കാനും ഉറങ്ങാനും സമയമില്ലാത്ത അവസ്ഥ.
ഇതിനിടക്ക് വയലിന്‍ പഠിക്കാന്‍ എന്റെയടുത്ത് കുട്ടികള്‍ വന്നു തുടങ്ങി. കാലം കടന്നു പോയി.
പിന്‍ തുണയുമായി ഭാര്യ
എന്റെ വിവാഹം കഴിഞ്ഞു. ഭാര്യ വിലാസിനിയമ്മ മൂന്ന് മക്കള്‍ ഇപ്പോള്‍ വയസ്സ് 87.
അന്ന് തുടങ്ങിയ സംഗീതയാത്ര ഇന്നും മുടക്കമില്ലാതെ തുടരുന്നു.പരിപൂര്‍ണ്ണ പിന്‍ തുണയുമായി ഭാര്യയും കൂടെയുണ്ട്. ഗാനഭൂഷണം പഠിക്കുന്ന കാലത്ത് നന്നായി വീണ വായിച്ചിരുന്നു.പൂര്‍ണ്ണമായും വയലിനിലേക്ക് മാറിയപ്പോള്‍ വീണ വായന പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. എന്‍റെ മുത്തച്ഛനും കുടുംബക്കാരും നന്നയി പടുന്നവരായിരുന്നു.

ഇപ്പോള്‍ എന്റെ മക്കളും കൊച്ചു മക്കളും ആ പാതയിലുണ്ട്. മൂത്ത മകന്‍ സതീഷ് ബാബു സ്വന്തം കമ്പനി നോക്കി നടത്തുന്നു. കൂടെ സംഗീതത്തെയും ചേര്‍ത്തു പിടിച്ചിട്ടുണ്ട്. മൃദംഗം , വയലിന്‍, ഫ്ലൂട്ട്,
ഗഞ്ചിറ,ഓര്‍ഗന്‍ തുടങ്ങി എല്ലാ വാദ്യോപകരണങ്ങളിലും പ്രവീണ്യം നേടിയിട്ടുണ്ട്.
രണ്ടാമത്തെ മകന്‍ സന്തോഷ് ബാബു ഫാര്‍മസിസ്റ്റാണ്. അതി മനോഹരമായി പാടും. മൂന്നാമത് മകള്‍ സിന്ധു ദിലീപ് ചെമ്പൈ മ്യൂസിക് കോളേജില്‍ .കൊച്ചു മക്കളും പാട്ടും വയലിനുമായി സംഗീത ലോകത്തുണ്ട്.
ശിഷ്യ ഗണങ്ങളാൽ സമ്പന്നൻ
കിട്ടിയ അവാര്‍ഡുകളും പഠിച്ച ശിഷ്യന്മാരും എണ്ണമില്ലാത്തതാണ്. 87 വയസ്സിനിടയില്‍ എല്ലാ പ്രശസ്ത സംഗീതന്ജരോടൊപ്പവുംവേദി പങ്കിട്ടിട്ടുണ്ട്. എന്‍റെ ശിഷ്യന്മാരില്‍ പലരും ഇന്ന് പ്രശസ്തരാണ്. തിരുവിഴ ശിവാനന്ദന്‍,തിരുവിഴ വിജു എസ്ആനന്ദ്,ബിന്ദു കെ.ഷേണായ്, ഇടപ്പള്ളി അജിത് തുടങ്ങിയവര്‍ അവരില്‍ ചിലര്‍.

ഏഴാം വയസ്സില്‍ പഠനം തുടങ്ങിയെങ്കിലും സംഗീത ലോകത്ത് സജീവമായിട്ട് ഏഴു പതിറ്റാണ്ട്.ഇനിയുള്ള കാലവും സംഗീതത്തോടൊപ്പം തന്നെ. സംഗീതമെന്ന ജീവ വായുവില്ലാതെ ജീവിതമില്ല.
തയ്യാറാക്കിയത് : ഉമ ആനന്ദ്
Leave A Comment